Listen live radio
തിടുക്കം കൂട്ടരുത്: നിയന്ത്രണങ്ങൾ നീക്കുന്നത് ദുരന്തത്തിന്റെ ചേരുവ തയ്യാറാക്കുന്നത് പോലെയെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് വ്യാപനത്തിന്റെ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തിടുക്കപ്പെട്ട് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ദുരന്തത്തിന്റെ ചേരുവകൾ തയ്യാറാക്കുന്നത് പോലെയെന്ന് ലോകാരോഗ്യ സംഘടന. ഈ തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ എട്ടുമാസക്കാലമായി ജനങ്ങൾ കൊറോണ വൈറസ് ബാധ മൂലം വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും അവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സമ്പദ് വ്യവസ്ഥയും സമൂഹവും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനെ ലോകാരോഗ്യസംഘടന പരമാധി പിന്തുണയ്ക്കുന്നുണ്ട്. ജനങ്ങൾ തൊഴിലിടങ്ങളിലേക്കും കുട്ടികൾ സ്കൂളിുകളിലേക്കും പോകുന്നത് കാണാൻ ആഗ്രഹമുണ്ട്. എന്നാൽ സ്ഥിതി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇത് പാടുള്ളൂ.’ അദ്ദേഹം വ്യക്തമാക്കി.
‘കൊവിഡ് വ്യാപനം അവസാനിച്ചു എന്ന് പറയാൻ ഒരു രാജ്യത്തിനും സാധിക്കില്ല. കൊവിഡ് അതിവേഗം വ്യാപിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. നിയന്ത്രണമില്ലാതെ എല്ലാം തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനം ദുരന്തത്തിന് പാചകക്കൂട്ട് ഒരുക്കുന്നത് പോലെയാണ്. സ്റ്റേഡിയങ്ങൾ, നിശാക്ലബ്ബുകൾ, ആരാധനാലയങ്ങൾ, മറ്റ് കൂട്ടായ്മകൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് കൊവിഡ് വ്യാപിക്കുന്നതിന് കാരണമായിത്തീരുന്നു.’ ടെഡ്രോസ് കൂട്ടിച്ചേർത്തു.