കൊച്ചി ∙ സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ
ഇടക്കാല ഉത്തരവ്. ഉപയോക്താക്കള്‍ക്കു മാത്രമേ ശുചിമുറി ഉപയോഗിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു.
പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ തീരുമാനം. പെട്രോൾ പമ്പുകളിലെ ശുചിമുറികളിൽ പൊതു ജനങ്ങളെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹർജി. കേരള സർക്കാരാണ് കേസിൽ എതിർസ്ഥാനത്തുള്ളത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ്
ഹർജിക്കാർ കോടതിയെ അറിയിച്ചത്.