കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞുവീണു. രാവിലെ പതിനൊന്നുമണിയോടെയാണു പതിനാലാം വാർഡിന്റെ ഒരു ഭാഗം തകർന്നത്. കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണു വിവരം. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ആകെ രണ്ടുപേർക്കു പരുക്കു പറ്റിയിട്ടുണ്ട്. ഇവരുടെ പരുക്കു സാരമുള്ളതല്ലെന്നാണു റിപ്പോർട്ടുകൾ. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി.
പത്താം വാർഡിനോടു ചേർന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ അറിയിച്ചു. താഴത്തെ രണ്ടു ശുചിമുറികളും പൂർണമായി ഉപയോഗിച്ചിരുന്നില്ല. 11, 14, 10 വാർഡുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കിഫ്ബിയിൽനിന്നു പണം അനുവദിച്ചു പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ അറിയിച്ചു. മന്ത്രി വി.എൻ. വാസവനും സ്ഥലത്തെത്തിയിട്ടുണ്ട്.