Kerala

മരണശേഷം പൂച്ചയെ നോക്കാന്‍ ആളെ വേണം; സമ്പാദ്യവും അപ്പാര്‍ട്ട്‌മെന്റുമെല്ലാം പകരം നല്‍കാമെന്ന് വയോധികൻ

ചിലർക്ക് വളർത്തുമൃഗങ്ങൾ സ്വന്തം മക്കളെപ്പോലെയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന ഒരുപാടുപേർ കൂട്ടായി അരുമകളെ വളർത്താറുണ്ട്. അവർക്കു വേണ്ടി എന്തും ചെയ്യാൻ മനസ്സുള്ളവരാണ് മൃഗസ്നേഹികൾ. തന്റെ മരണശേഷം വളർത്തു പൂച്ചയെ നോക്കാൻ തയ്യാറാകുന്ന വ്യക്തിക്ക് തന്റെ സമ്പാദ്യം മുഴുവൻ നൽകാൻ തയ്യാറായിരിക്കുകയാണ് അത്തരമൊരു മൃഗസ്നേഹി. ചൈനയിലെ ഗ്വാങ്ഡോങിൽ താമസിക്കുന്ന 82-കാരനായ ലോങിന്റേതാണ് ആ തീരുമാനം.

ഇയാളുടെ ഭാര്യ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. ഇരുവർക്കും കുട്ടികളില്ലായിരുന്നു. ജീവിതത്തിൽ ആകെ കൂട്ടായുള്ളത് തെരുവോരത്തുനിന്നും കിട്ടിയ പൂച്ചകളായിരുന്നു. നാല് പൂച്ചകളെ എടുത്ത് പരിപാലിച്ചു. അതിൽ ഒന്നു മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഷിയാൻബ എന്നാണ് ഈ പൂച്ചയുടെ പേര്.താൻ മരിച്ചുപോയാൽ പൂച്ചയ്ക്ക് എന്ത് സംഭവിക്കുമെന്നതിനെ കുറിച്ചുള്ള ആധികാരണമാണ് ലോങ് വിശ്വസ്തനായ ഒരു പരിപാലകനെ തേടുന്നത്. പൂച്ചയെ അതിന്റെ ജീവിതകാലം മുഴുവൻ നന്നായി നോക്കണമെന്ന നിബന്ധനമാത്രമേ ലോങിനുള്ളു. പകരമായി തന്റെ അപ്പാർട്ട്മെന്റും സമ്പാദ്യവുമെല്ലാം നൽകാൻ തയ്യാറാണ്. ഗ്വാങ്ഡോങ് റേഡിയോക്കും ടെലിവിഷനും നൽകിയ ബൈറ്റിലാണ് ലോങ് ഇക്കാര്യം പറഞ്ഞതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ചൈനയിലെ വളർത്തുമൃഗങ്ങളുടെ വിപണി കോടിക്കണക്കിന് ഡോളറിന്റെ വ്യവസായമായി വളർന്നിരിക്കുകയാണ്. 2024-ൽ ചെലവ് ഏകദേശം 42 ബില്യൺ ഡോളറിലെത്തി (ഏകദേശം 3.5 ലക്ഷം കോടി രൂപ). ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 7.5 ശതമാനം വർധനവാണ് ഉണ്ടാക്കിയത്.നഗരപ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ വാങ്ങുന്നത് വർധിച്ചു വരികയാണ്. ചൈനയിലെ നഗരങ്ങളിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ഉടൻ തന്നെ ചെറിയ കുട്ടികളേക്കാൾ കൂടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുവതലമുറക്കാർ പ്രത്യേകിച്ച് 1990-കളിലും 2000-കളിലും ജനിച്ചവർ, വളർത്തുമൃഗങ്ങളെ കുടുംബാംഗങ്ങളായി പരിഗണിച്ച് ഉയർന്ന നിലവാരമുള്ള ഭക്ഷണം, ആരോഗ്യ സംരക്ഷണം, ഗ്രൂമിങ്(grooming), അനുബന്ധ ഉപകരണങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കായി ധാരാളം പണം ചെലവഴിക്കുന്ന പ്രവണതയാണ് നിലവിലുള്ളത്.

കഴിഞ്ഞ വർഷം ഷാങ്ഹായിലെ ഒരു വയോധിക, വാർധക്യത്തിൽ തന്റെ മക്കൾ തന്നെ സന്ദർശിക്കുകയോ സംരക്ഷിക്കുകയോ ചെയ്തില്ല എന്ന കാരണം പറഞ്ഞ്, തന്റെ 2.8 ദശലക്ഷം ഡോളറിന്റെ മുഴുവൻ സ്വത്തും വളർത്തുമൃഗങ്ങൾക്ക് നൽകാൻ തീരുമാനിച്ചിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.