ന്യൂഡൽഹി∙ മുൻ ലിവ്–ഇൻ പങ്കാളിയെയും അവരുടെ സുഹൃത്തിന്റെ ആറു മാസം പ്രായമായ കുഞ്ഞിനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിനിയായ സോനൽ ആര്യയെ (22) ആണ് ആൺസുഹൃത്തായിരുന്ന നിഖിൽ കുമാർ (23) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഡൽഹിയിലെ മജ്‌നു കാ ടിലയിലാണ് സംഭവം. ഉത്തരാഖണ്ഡിലെ ഹൽഡ്‌വാനിയിൽനിന്നാണ് നിഖിലിനെ പിടികൂടിയത്. ആര്യയുടെ സുഹൃത്ത് രാഷ്മി ദേവിയുടെ ഭർത്താവ് ദുർഗേഷ് കുമാറിനോടുള്ള വൈരാഗ്യത്തിലാണ് അവരുടെ ആറു മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും നിഖിൽ പൊലീസിനോടു പറഞ്ഞത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാഷ്മിയ്ക്കും ദുർഗേഷിനുമൊപ്പമാണ് ആര്യ താമസിച്ചിരുന്നത്. ആര്യ ഗർഭിണിയായിരുന്നെന്നും ദുർഗേഷിന്റെ സഹായത്തോടെയാണ് ഗർഛിദ്രം നടത്തിയതെന്നുമാണ് നിഖിലിന്റെ വാദം. തന്റെ കുഞ്ഞിനെ ഇല്ലാതാക്കിയതിലുള്ള പ്രതികാരമാണ് ദർഗേഷിന്റെ ആറു മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നും നിഖിൽ പൊലീസിനോടു പറഞ്ഞു. ദുർഗേഷിന്റെ മൊബൈൽ കടയിൽനിന്നു തന്നെ ഒരു ബ്ലേഡ് വാങ്ങിയാണ് ആര്യയുടെ കഴുത്തറുത്തതെന്നാണ് നിഖിൽ പറഞ്ഞതെന്നും പൊലീസ് അറിയിച്ചു.
2023ലാണ് ആര്യയും നിഖിലും പരിചയത്തിലാകുന്നതെന്നാണ് പ്രാഥമികാന്വേഷത്തിൽ കണ്ടെത്തയതെന്ന് പൊലീസ് അറിയിച്ചു. 2024ൽ ആര്യ ഗർഭിണിയായിരുന്നെന്നും ജനിച്ച കുഞ്ഞിനെ ഉത്തരാഖണ്ഡിലെ ഒരാൾക്ക് വിറ്റെന്നും തുടർന്ന് വസീറാബാദിൽ നിഖിലും ആര്യയും ഒരുമിച്ച് താമസം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. നിഖിലിന്റെ ഉപദ്രവം സഹിക്കാനാകാതെ ഈ വർഷം ജനുവരിയിലാണ് ആര്യ അയാളുടെ അടുത്തുനിന്ന് മാറി താമസിച്ചതെന്ന് ആര്യയുടെ കുടുംബം പ്രതികരിച്ചു. ചെറിയ കാര്യങ്ങൾക്കു പോലും നിഖിൽ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും ജൂൺ 24ന് നിഖിലിനെതിരെ ആര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.