Listen live radio
ചെന്നൈ: തമിഴ് സൂപ്പർ താരം അജിത്ത് കുമാറിന്റെ വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ. താരം ജീവിതം തകർത്തു എന്നാരോപിച്ച് ഒരു യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ചെന്നൈ ഇസിആറിലുള്ള അജിത്തിന്റെ വസതിക്ക് സമീപമായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം. പോലീസ് ദൃശ്യങ്ങൾ കണ്ട് വൈകാതെ താരത്തിന്റെ വീടിനു സമീപമെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസുകാർ തടഞ്ഞിട്ടും യുവതി തീകൊളുത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ വീഡിയോയിൽ ഇവർ അജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്.
തന്റെ മരണത്തിന് കാരണം അജിത്താണെന്ന് ഇവർ പറയുന്നു. ഫർസാന എന്നാണ് ഇവരുടെ പേരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചെന്നൈയിലെ പ്രമുഖ ആശുപത്രിയിലെ മുൻ ജീവനക്കാരിയാണ് ഇവർ. തന്റെ ജോലി അജിത്ത് കാരണം നഷ്ടമായെന്ന് ഇവർ പറയുന്നു. ഇവർക്കെതിരെ പോലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. ഇഞ്ചപ്പാക്കത്ത് അജിത്തിന്റെ വീടിന് സമീപമുള്ള ആശുപത്രിയിലാണ് ഇവർ ജോലി ചെയ്തിരുന്നതെന്നാണ് സൂചന. മണ്ണെണ്ണയുമായിട്ടാണ് ഇവർ എത്തിയത്. ഇവർ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ അജിത്ത് വന്നിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞിരിക്കുന്നത്. അജിത്തിനൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇവർ നേരത്തെ പങ്കുവെച്ചിരുന്നു.
അതേസമയം ആശുപത്രി മാനേജ്മെന്റിന് ഇവരുടെ രീതികൾ ഇഷ്ടമായില്ലെന്നാണ് റിപ്പോർട്ട്. അജിത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനാണ് ഇവരെ പുറത്താക്കിയത്. തന്റെ ആകെയുള്ള ജോലിയാണ് നഷ്ടമായത്. മറ്റ് വരുമാനങ്ങളൊന്നുമില്ല. അതുകൊണ്ട് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അജിത്തിന്റെ വീടിന് മുന്നിൽ തന്നെയാവട്ടെ തന്റെ മരണമെന്നും അവർ പറഞ്ഞു. ഇവരുടെ ആത്മഹത്യ തടയുന്നതിന് വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
അജിത്ത് ലോക പര്യടനത്തിലാണ് ഉള്ളത്. ചെന്നൈയിലെ വസതിയിൽ അദ്ദേഹം ഇല്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ഒരു ബൈക്ക് ട്രാവലറെ അജിത്ത് ദില്ലിയിലെത്തി കണ്ടിരുന്നു. മരാൽ യസാർലൂ എന്ന ബൈക്ക് യാത്രികയായിരുന്നു ഇത്. ഇവർ 64 രാജ്യങ്ങളും ഏഴ് ഭൂഖണ്ഡങ്ങളും ബൈക്കിൽ സഞ്ചരിച്ച യുവതിയാണ്. ഇവരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് അജിത്ത് ടൂറിനായി പോയത്. ഇന്നലെയാണ് ലോക പര്യടനം തുടങ്ങിയത്. പുതിയ ചിത്രമായ വലിമൈയുടെ ഷൂട്ട് കഴിഞ്ഞ ശേഷമാണ് യാത്ര തുടങ്ങിയത്. നേരത്തെ റഷ്യയിലൂടെ യാത്ര ചെയ്യുന്ന അജിത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. അജിത് കഴിഞ്ഞ ദിവസം താജ്മഹൽ കാണാനായി എത്തിയിരുന്നു. ഇതും ബൈക്ക് യാത്രയിലാണ് എത്തിയത്. റഷ്യയിലെ യാത്ര അവസാനിപ്പിച്ച ശേഷമാണ് ഇന്ത്യയിലെ യാത്രകൾ ആരംഭിച്ചിരിക്കുന്നത്.