Listen live radio
മുംബൈ: എൻസിബി കസ്റ്റഡിയിലുള്ള ആര്യൻ ഖാൻ വായിക്കാൻ വേണ്ടി പുസ്തകങ്ങൾ ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. സയൻസ് പുസ്തകങ്ങളാണ് ആര്യൻ ആവശ്യപ്പെട്ടത്. ഈ പുസ്തകങ്ങൾ എൻസിബി നൽകുകയും ചെയ്തു. അന്വേഷണത്തോട് ആര്യൻ പൂർണമായും സഹകരിക്കുന്നുണ്ടെന്നാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്. എൻസിബി ആസ്ഥാനത്തിനു സമീപമുള്ള നാഷണൽ ഹിന്ദു റെസ്റ്റോറന്റിൽ വെച്ചാണ് ആര്യനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾക്കും ഭക്ഷണം നൽകുന്നത്. ഇവരുടെയല്ലാവരുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിനിടെ സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ കൂടി ചൊവ്വാഴ്ച എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരാണ് അറസ്റ്റിലായ നാലുപേർ. കഴിഞ്ഞ ദിവസം മുംബൈയിലെ ആഡംബര കപ്പലിൽ നടന്ന പാർട്ടിക്കിടെ നാർക്കോട്ടിക് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനുൾപ്പെടെ 9 പേർ അറസ്റ്റിലായത്. ആര്യൻ ഖാന്റെ ലെൻസ് കെയിസിലും കപ്പലിലെ മെഡിസിൻ ബോക്സിൽ നിന്നും കപ്പലിലുണ്ടായിരുന്ന സാനിറ്ററി പാഡുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ.
എംഡിഎംഎ, കൊക്കെയ്ൻ തുടങ്ങിയ ലഹരി മരുന്നുകളാണ് റെയ്ഡിൽ പിടിച്ചെടുത്തത്. കപ്പലിൽ റേവ് പാർട്ടി നടത്താൻ നിശ്ചയിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻസിബി സംഘം റെയ്ഡ് നടത്തിയത്. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ യാത്രക്കാരുടെ വേഷത്തിലാണ് കപ്പലിൽ കയറിയത്. കപ്പൽ മുംബൈ തീരം വിട്ട് നടുക്കടലിൽ എത്തിയതോടെയാണ് പാർട്ടി ആരംഭിച്ചതും പിന്നാലെ റെയ്ഡ് നടന്നതും.