Listen live radio
മാനന്തവാടി: അധികൃതരുടെ അനാസ്ഥ മൂലം മാനന്തവാടി കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നുള്ള സർവ്വീസുകൾ പുനരാരംഭിക്കാൻ നടപടികളില്ല. ദേശസാൽകൃത റൂട്ടുകളിലെ സർവ്വീസുകൾ വെട്ടിക്കുറച്ചത് ഗ്രാമീണ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാക്കുന്നതോടൊപ്പം കോർപ്പറേഷന് സാമ്പത്തിക നഷ്ടവും വരുത്തിവെക്കുന്നു
വരുമാനത്തിൽ മാനന്തവാടി ഡിപ്പോ മുമ്പ് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ കൊവിഡിന് ശേഷം ഡിപ്പോ ഏറെ പുറകോട്ട് പോയിരിക്കുകയാണ്. 92 ഷെഡ്യൂളുകൾ ആണ് ഡിപ്പോയിൽ ഉണ്ടായിരുന്നത.് നിലവിൽ ഇത് 66 ഷെഡ്യുളുകളായി കുറയുകയും, ഇതിൽ തന്നെ 59 ഷെഡ്യുളുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നതും. 102 ബസ്സുകൾ ഉണ്ടായിരുന്ന ഡിപ്പോയിൽ ഇപ്പോഴുള്ളത് 74 ബസ്സുകൾ മാത്രമാണ്. ബാക്കി ബസ്സുകൾ ഡിപ്പോയിൽ നിന്നും കൊണ്ടുപോയി. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഷെഡ്യുളുകൾ പുനക്രമീകരിച്ച് ഓടുന്ന കിലോമീറ്ററുകൾ കുറച്ചിട്ടും ഓർഡിനറി ബസുകൾക്ക് ശരാശി 9000 രൂപയും, ടി ടി സർവ്വീസുകൾക്ക് 18000 രൂപയും ലഭിക്കുന്നുണ്ട്. കൊവിഡിന് മുൻപ് ഗ്രാമീണ മേഖലയിൽ 59 സർവ്വീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 39 സർവ്വീസുകൾ മാത്രമാണുള്ളത്.
ദേശസാൽകൃത റൂട്ടുകളായ ഇരിട്ടി, ബളാൽ, പുതുശ്ശേരി, ബൈരകുപ്പ , ചേര്യംക്കൊല്ലി, തിരുനെല്ലി, കരിമ്പിൽ, പെരിക്കല്ലൂർ, പുൽപ്പള്ളി, വാറുമൽക്കടവ്, ആനപ്പാറ, നാദാപുരം പഞ്ചാരക്കൊല്ലി, എന്നീ സർവ്വീസുകൾ ക്യാൻസൽ ചെയ്തത് ഗ്രാമീണ, പിന്നോക്ക മേഖലകളിൽ യാത്രക്ലേശം രൂക്ഷമാക്കുകയാണ്. കോളേജുകൾ കൂടി തുറന്നതോടെ യാത്രാ ദുരിതം ഇരട്ടിയായി മാറിയിരിക്കുകയാണ്. ഇടസർവ്വീസുകൾ മുടക്കം വരാതെ തുടർന്നാൽ മാനന്തവാടി ഡിപ്പോയിൽ നിത്യേന ശരാശരി ഒന്നര ലക്ഷം രൂപയുടെയെങ്കിലും വരുമാന വർദ്ധനവ് ഉണ്ടാകുമെന്നിരിക്കെയാണ് അധികൃതരുടെ ഈ തലതിരിഞ്ഞ നിലപാട്.