Listen live radio
കൊച്ചി: കൊച്ചിയിൽ തുഷാര അജിത്ത് എന്ന യുവതിയുമായി ബന്ധപ്പെട്ട ഹലാൽ വിവാദത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഈശ്വർ. കൊച്ചിയിൽ ഹോട്ടലിൽ പന്നിയിറച്ചി വിളമ്പിയതുമായി ബന്ധപ്പെട്ട് തനിക്ക് മർദ്ദനമേറ്റെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാൽ, പന്നിയിറച്ചിയുമായി ബന്ധപ്പെട്ടല്ല പ്രശ്നമുണ്ടായതെന്നും കടമുറിയുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘർഷത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ യുവതി ആരോപണമുന്നയിച്ച രണ്ട് യുവാക്കൾക്കും പരിക്കേറ്റിരുന്നു.
യുവതിക്ക് മർദ്ദനമേറ്റെന്ന പ്രചാരണത്തെ തുടർന്ന് രാഹുൽ ഈശ്വർ സംഭവം ട്വീറ്റ് ചെയ്തിരുന്നു. വ്യാജപ്രചാരണത്തിൽ വീണുപോയെന്നും ദേശീയമാധ്യമങ്ങളിൽ വന്ന വാർത്ത നിരവധി സുഹൃത്തുക്കളും വിശ്വസിച്ചെന്നും ക്ഷമ ചോദിക്കുന്നെന്നും രാഹുൽ ഈശ്വർ ട്വീറ്റ് ചെയ്തു. എല്ലാവരും വസ്തുത മനസ്സിലാക്കുമെന്നും ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ബിജെപി നേതാവ് കെ സുരേന്ദ്രൻ അടക്കമുള്ളവർ യുവതിയുടെ ആരോപണം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
യുവാക്കൾ കൈവശം വെച്ചിരുന്ന കടമുറിക്ക് ലഭിക്കാനായി യുവതിയും സഹായിയും യുവാക്കളെ അക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവത്തിൽ യുവതിക്കെതിരെ കൊച്ചി ഇൻഫോപാർക്ക് പൊലീസ് കേസെടുക്കുകയും ചെയ്തു. തുഷാര അജിത്തും സംഘവും കാക്കനാട്ടെ വർഗീസ് എന്നയാളുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡെയിൻ റെസ്റ്റൊ കഫേ നടത്തുന്ന ബിനോജ്, നകുൽ എന്നിവരെ ആക്രമിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.