Listen live radio
നരിക്കുനി: ഭക്ഷ്യവിഷബാധയെ തുടർന്ന് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മൂന്നു കിണറുകളിലെ വെള്ളത്തിന്റെ പരിശോധനഫലം പുറത്ത്. വരന്റെയും വധുവിന്റെയും വീട്ടിലെയും ഒരു കേറ്ററിങ് സ്ഥാപനത്തിലെയും വെള്ളത്തിൽ ‘വിബ്രിയോ കോളറ’ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
എന്നാൽ, ഭക്ഷ്യവിഷബാധയുണ്ടായി മരിച്ച കുട്ടിക്കും ചികിത്സയിലുണ്ടായിരുന്നവർക്കും കോളറയുടെ ലക്ഷണങ്ങളൊന്നും ഇല്ല. അതിനാൽ ഭയക്കേണ്ടതില്ല. ഒരാഴ്ച മുമ്പായിരുന്നു വിവാഹവീട്ടിൽനിന്ന് യമീനെന്ന രണ്ടര വയസ്സുകാരനടക്കം 11 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. കാക്കൂർ, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ കിണറുകളിലെ വെള്ളമാണ് പരിശോധിച്ചത്. കുട്ടി മരിച്ച കുണ്ടായി പ്രദേശം ആരോഗ്യവകുപ്പ് അധികൃതർ ക്ലോറിനേഷനും സൂപ്പർ ക്ലോറിനേഷനും നടത്തി. കാക്കൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കുട്ടമ്പൂരിലെ ഭക്ഷണവിതരണകേന്ദ്രത്തിൽനിന്നായിരുന്നു വിവാഹവീട്ടിലേക്കുള്ള ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തത്. ഭക്ഷ്യസുരക്ഷ വകുപ്പ് അന്നുതന്നെ കട അടപ്പിക്കുകയും വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്കെടുക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച നരിക്കുനി പഞ്ചായത്ത് ആരോഗ്യ വിഭാഗം എച്ച്.ഐ നാസറിന്റെ നേതൃത്വത്തിൽ കുണ്ടായി പ്രദേശത്തെ കിണറുകളിൽ ക്ലോറിനേഷൻ നടത്തി. അടിയന്തര ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ എന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.