Listen live radio
തിരുവന്തപുരം: സംസ്ഥാനത്ത് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മതം തെളിയിക്കുന്ന രേഖയോ, ഏതു മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയ്ക്കൊപ്പം വിവാഹം കഴിക്കുന്നവരുടെ ജനന തീയതി തെളിയിക്കുന്ന അംഗീകൃത രേഖയും വിവാഹം നടന്നെന്ന് തെളിയിക്കുന്ന രേഖയും മതിയെന്ന് മന്ത്രി പറഞ്ഞു.
നിലവിൽ ജനന തീയതി കാണിക്കാനായി നൽകുന്ന രേഖകളിൽ നിന്ന് രജിസ്ട്രാർമാർ മതം സംബന്ധിച്ച വിവരങ്ങളെടുക്കുന്ന പതിവുണ്ട്. രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ ചോദിച്ചു മനസിലാക്കുന്ന രീതിയും നിലവിലുണ്ട്. ഇത്തരം സമീപനങ്ങൾ ഇല്ലാതാക്കാനാണ് സർക്കുലർ ഇറക്കിയതെന്ന് മന്ത്രി പറഞ്ഞു. 2015ൽ വിവാഹ രജിസ്ട്രേഷൻ ചട്ടത്തിൽ ഭേദഗതി വരുത്തിയതിന് ശേഷമാണ് പരാതികൾ ഉയർന്ന് വന്നതെന്ന് മന്ത്രി പറഞ്ഞു.