Listen live radio
കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഉൾപ്പെട്ട പ്രതികളുടെ കുടുംബത്തിന് പൂർണ സംരക്ഷണം നൽകി സർക്കാർ. പ്രതികളുടെ ഭാര്യമാർക്ക് ജോലി ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകി. ജയിലിൽ കഴിയുന്ന ഒന്നാം പ്രതിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന എ.പീതാംബരൻ, രണ്ടാം പ്രതി സജി ജോർജ്, മൂന്നാം പ്രതി കെ.എം.സുരേഷ് എന്നിവരുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ പാർട്‌ടൈം സ്വീപ്പർമാരായാണു നിയമനം നൽകിയത്. ആരോപണം ഉയർന്നതോടെ ഇവരെ മാറ്റി. ഇതിൽ ഒരാൾക്ക് പിന്നീട് ചട്ടഞ്ചാലിലെ ടാറ്റാ ആശുപത്രിയിൽ നിയമനം നൽകി. മറ്റൊരു പ്രതിയുടെ ഭാര്യയ്ക്കു പെരിയ സിഎച്ച്സിയിൽ ആരംഭിച്ച ഡയാലിസിസ് കേന്ദ്രത്തിൽ നിയമനം നൽകി.
ഇരട്ടക്കൊലപാതകം നടന്നതിന്റെ പിറ്റേന്നു പാർട്ടി പറഞ്ഞിട്ടാണ് പീതാംബരൻ കൊലപാതകം നടത്തിയതെന്നു പീതാംബരന്റെ ഭാര്യ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. എന്നാൽ, പിന്നീട് സഹായവാഗ്ദാനം നൽകിയാണു നേതൃത്വം കുടുംബത്തെ സമാധാനിപ്പിച്ചത്. പ്രതികളുടെ കുടുംബങ്ങളുടെ സംരക്ഷണം പാർട്ടി ഏറ്റെടുത്തു. കൊലയുമായി ബന്ധമില്ലെന്നു സിപിഎം ആവർത്തിക്കുന്നതിനിടെ കേസ് നടത്തിപ്പിനായി പാർട്ടി പണം പിരിവു നടക്കുന്നു.
സിബിഐ അന്വേഷണം തടയിടാൻ ഹൈക്കോടതിയിൽ കേസ് നടത്തുന്നതിനു സർക്കാർ സംവിധാനത്തിനു പുറത്തുനിന്നുള്ള അഭിഭാഷകരെ കൊണ്ടുവരാൻ 88 ലക്ഷം രൂപയോളം ഖജനാവിൽനിന്നു ഫീസായി നൽകിയിട്ടുണ്ട്. ഇതിനു പുറമേ സുപ്രീംകോടതിയിൽ കേസ് നടത്താൻ വേറെയും തുക ചെലവഴിച്ചു. ആകെ ഒന്നരക്കോടിയോളം രൂപ ചെലവായിട്ടുണ്ട്. രഞ്ജിത്ത് കുമാർ, മനീന്ദർ സിങ്, പ്രഭാസ് ബജാജ് എന്നീ അഭിഭാഷകരെയാണ് കേസ് നടത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്നത്.