Listen live radio
തൃശ്ശൂർ: തിരുവിതാംകൂർ രാജകുടുംബത്തിൻറെ കയ്യിലുണ്ടായ തങ്ക വിഗ്രഹം എന്ന് പറഞ്ഞ് വ്യാജ പുരവസ്തു തട്ടിപ്പിന് ശ്രമിച്ച സംഘം പിടിയിൽ. 20 കോടിക്ക് വിഗ്രഹം വിൽക്കാനുള്ള ശ്രമത്തിനിടെയാണ് എഴംഗ സംഘം തൃശ്ശൂർ നിഴൽ പൊലീസിൻറെ പിടിയിലായത്.
പാവറട്ടി പാടൂർ മതിലകത്ത് അബ്ദുൾ മജീദ് (65), തിരുവനന്തപുരം തിരുമല സ്വദേശിയായ ഗീത റാണി (63), പത്തനംതിട്ട കളരിക്കൽ സ്വദേശി ചെല്ലപ്പമണി ഷാജി (38), ആലപ്പുഴ കറ്റാനം സ്വദേശി ഉണ്ണികൃഷ്ണൻ (33), സുജിത് രാജ് (39), കറമ്പക്കാട്ടിൽ ജിജു (45), തച്ചിലേത്ത് അനിൽ കുമാർ (40) എന്നിവരാണ് പിടിയിലായത്.
പാവറട്ടി പാടൂരിലെ വീട് കേന്ദ്രീകരിച്ച് വിഗ്രഹവിൽപ്പന സംഘം പ്രവർത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് നിഴൽ പൊലീസ് സംഘത്തിനായി വല വിരിച്ചത്. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്നും മോഷണം പോയത് എന്ന് അവകാശപ്പെട്ട് 20 കോടി വില പറഞ്ഞ് ഇവർ അവതരിപ്പിച്ച വിഗ്രഹം ഈയത്തിൽ സ്വർണ്ണം പൂശിയതാണെന്ന് കണ്ടെത്തി. 5 വർഷം മുൻപ് ഈയത്തിൽ നിർമിച്ചതാണു വിഗ്രഹമെന്നു പ്രതികൾ തന്നെ സമ്മതിച്ചു.
വിൽപ്പനയിൽ സംശയം തോന്നാതിരിക്കാൻ വിഗ്രഹം സ്വർണ്ണമാണ് എന്ന് തെളിയിക്കുന്ന ഫോറൻസിക് ലാബ് റിപ്പോർട്ട്, വിഗ്രഹത്തിൻറെ പഴക്കം നിർണ്ണയിക്കുന്ന ആർക്കിയോളജി റിപ്പോർട്ട്, കോടതിയിൽ നിന്നുള്ള ബാധ്യത ഒഴിവാക്കിയുള്ള റിപ്പോർട്ട് എന്നിവയും വ്യാജമായി ഉണ്ടാക്കി സംഘം കരുതിയിരുന്നു.
വിഗ്രഹത്തിൻറെ പ്രധാന്യം വിവരിക്കാൻ പൂജാരിയെന്ന് അഭിനയിച്ചാണ് മൂന്നാംപ്രതി ഷാജിയെ സംഘം ഇടപാടുകാർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നത്. ബ്രഹ്മദത്തൻ നമ്പൂതിരി എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇവരെ പിടികൂടിയ ശേഷം പൊലീസിനോടും ഇതു തന്നെ ഇയാൾ പറഞ്ഞു. എന്നാൽ, വിശദമായി ചോദ്യം ചെയ്തപ്പോൾ ഷാജിയെന്നാണ് യഥാർഥ പേരെന്നു ഇയാൾ സമ്മതിച്ചു. മൂന്ന് ആഡംബര കാറുകളിലായിരുന്നു സംഘത്തിൻറെ സഞ്ചാരം. ഇതു പൊലീസ് പിടിച്ചെടുത്തു.