Listen live radio
മാനന്തവാടി: നാടു വിറപ്പിച്ച കടുവയെ കണ്ടെത്താനുള്ള ദൗത്യം വിജയിപ്പിക്കാന്‍ കഴിയാതെ കൊമ്ബന്മാര് ആനപ്പന്തിയിലേക്ക് മടങ്ങി.
കുറുക്കന്‍മൂലയെ ഭീതിയിലാഴ്ത്തിയ കടുവയെ തുരത്താനാണ് മുത്തങ്ങയില്‍നിന്ന് രണ്ടാഴ്ച മുമ്ബ് കല്ലൂര്‍ കൊമ്ബനും വടക്കനാട് കൊമ്ബനും എത്തിയത്.
ദിവസങ്ങളോളം ഇവര്‍ പാപ്പാന്മാരുടെ നിര്‍ദേശങ്ങളനുസരിച്ച് കാടിളക്കി തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതോടെ വനം വകുപ്പ് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ നൂല്പ്പുഴക്കാരുടെ പേടിസ്വപ്നമായിരുന്നു ഇരു കൊമ്ബന്മാരും. കൃഷി നശിപ്പിക്കാത്ത ദിവസങ്ങളില്ലായിരുന്നു. നിരന്തര ശല്യത്തെ തുടര്‍ന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ചെങ്കിലും ഇരുവരും കര്‍ണാടകയിലും കേരളത്തിലുമായി മൂന്നു പേരെ വീതം കൊന്നതോടെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ മയക്കുവെടിവെച്ച് പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിലെത്തിച്ച് പരിശീലനം നല്കി.
2016 നവംബറില്‍ പിടികൂടിയ കല്ലൂര്‍ കൊമ്ബന് ഭരത് എസ്.ഐ എന്നും 2019 മാര്‍ച്ചില്‍ പിടികൂടിയ വടക്കനാട് കൊമ്ബന് വിക്രം എന്ന പേരിലുമാണ് അറിയപ്പെടുന്നത്. പരിശീലനം സിദ്ധിച്ച ഇരുവരും ആദ്യമായാണ് പുറമെ തിരച്ചിലിനിറങ്ങിയത്. വടക്കനാടന്‍ ഇപ്പോള്‍ ശാന്തശീലക്കാരനാണെങ്കിലും കല്ലൂര്‍ കൊമ്ബന് കാട്ടാനയുടെ സ്വഭാവം ഉപേക്ഷിച്ചിട്ടില്ല. ആനപ്പന്തിയില്‍ ഇപ്പോള്‍ ഒമ്ബത് ആനകളുണ്ട്. ഇവയെയെല്ലാം നിയന്ത്രിക്കുന്നത് ഈ കൊമ്ബന്മാരാണ്.