Listen live radio
വാഷിംഗ്ടൺ: യുക്രൈന് 600 മില്യൺ ഡോളറിൻ്റെ സൈനിക സഹായം നൽകാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവച്ചു. യുക്രെൈന് 600 മില്യൺ ഡോളർ വരെ “അടിയന്തര സൈനിക സഹായം” നൽകാൻ ഉത്തരവിൽ ശുപാർശ ചെയ്യുന്നുണ്ട്.
വിദേശരാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് നൽകി 250 മില്യൺ ഡോളർ വരെ യുക്രൈന് എത്രയും പെട്ടെന്ന് കൈമാറാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും ഉത്തരവിട്ടുണ്ട്. സൈനികഅഭ്യാസത്തിനും പരിശീലനത്തിനും മറ്റു സൈനിക സേവനങ്ങൾക്കുമായി 350 മില്യൺ ഡോളർ അനുവദിക്കാനും ഉത്തരവിൽ ശുപാർശ ചെയ്തിട്ടുണ്ട്.
അതേസമയം യുക്രൈൻ തലസ്ഥാനമായ കീവ് പിടിക്കാൻ അതിശക്തമായ പോരാട്ടമാണ് റഷ്യ നടത്തുന്നത്. സൈനികമായ മേൽക്കൈ റഷ്യയ്ക്ക് തന്നെയെങ്കിലും ആവും വിധം കടുത്ത പ്രതിരോധമാണ് യുക്രൈൻ സൈന്യം നടത്തുന്നത്. കരമാർഗമുള്ള റഷ്യൻ മുന്നേറ്റം യുക്രൈൻ സൈന്യം പ്രതിരോധിച്ചതോടെ റഷ്യ വ്യോമാക്രമണം കടുപ്പിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണത്തിൽ കീവ് നഗരം പലപ്പോഴും നടുങ്ങി. ഭൂകമ്പത്തെ ഓർമപ്പെടുത്തുന്ന തരത്തിലാണ് മിസൈൽ പതിക്കുമ്പോൾ ഉള്ള പ്രകമ്പനങ്ങൾ. കീവിലെ റോഡുകളെല്ലാം തന്നെ വിജനമാണ്. രാത്രിയിൽ എല്ലാവരും ഭൂഗർഭ മെട്രോ സ്റ്റേഷനുകളിൽ അഭയം പ്രാപിക്കുകയാണ് – കീവിൽ നിന്നും മാധ്യമപ്രവർത്തകൻ ആൻഡ്രൂ സിമ്മൻസ് പറയുന്നു.
കരിങ്കടലിൽ നിലയുറപ്പിച്ച റഷ്യൻ നാവികസേനയുടെ മിസൈലുകൾ ഉപയോഗിച്ചാണ് ഇപ്പോൾ ആക്രമണം നടക്കുന്നതെന്ന് യുക്രൈൻ സൈനിക കമാൻഡ് പറയുന്നു. കരിങ്കടലിൽ നിന്നുള്ള കാലിബർ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് സുമി, പോൾട്ടാവ, മരിയുപോൾ നഗരങ്ങൾക്ക് നേരെ റഷ്യ ആക്രമണം നടത്തി.