Listen live radio
ജയിലിൽ നിന്നിറങ്ങി പിറ്റേന്ന് മോഷണം വീണ്ടും തുടങ്ങി; ആശുപത്രിയിൽ ചികിത്സ തേടിയത് വിനയായി, വിശ്വരാജ് അറസ്റ്റിൽ
മാനന്തവാടി: ജയിലിൽ നിന്ന് ഇറങ്ങി വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ കടകളും വീടുകളും കുത്തി തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ പിടിയിലായി. പുൽപ്പള്ളി ഇരുളം മണൽവയൽ കളിപറമ്പിൽ വിശ്വരാജ് (40) നെയാണ് മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വയനാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലായി വിശ്വരാജിനെതിരെ 50 ഓളം കേസുണ്ട്.
കഴിഞ്ഞ മാസം ജയിലിൽ നിന്ന് ഇറങ്ങിയതിന്റെ പിറ്റേന്ന് തന്നെ കൈനാട്ടിയിലും വൈത്തിരിയിലും 15 ഓളം കടകൾ കുത്തി തുറന്ന് മോഷണശ്രമം നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കൽപ്പറ്റയിലും വിശ്വരാജ് മോഷണശ്രമം നടത്തി. തുടർന്ന് ഇയാൾ മാനന്തവാടിയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിക്കുകയും നാട്ടുകാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും സഹായത്തോടെ വലയിലാക്കുകയുമായിരുന്നു.
വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായി കണ്ടെത്തിയതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധന വിധേയമാക്കി വിശ്വരാജ് ആണെന്ന് ഉറപ്പ് വരുത്തി ആശുപത്രി അധികൃതരുടെ അനുമതിയോടെയാണ് മാനന്തവാടി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിശ്വരാജിനെ കസ്റ്റഡിയിൽ എടുത്തത്. മാനന്തവാടി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലാത്തതിനാൽ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കൽപ്പറ്റ പൊലീസിന് പ്രതിയെ കൈമാറുകയും ചെയ്തു. എഎസ്ഐ മോഹൻദാസ്, സിപിഒമാരായ നിഥിൻ, അജീഷ് കുനിയിൽ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.