Listen live radio
ബംഗളൂരു: ബംഗളൂരു – മൈസൂരു അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇതോടെ ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്ക് വെറും 75 മിനിറ്റിൽ യാത്ര ചെയ്യാം. ഉച്ചയ്ക്ക് 12 മണിയോടെ മാണ്ഡ്യയിലെ ഗെജ്ജാലഗെരെയിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 8172 കോടി രൂപ ചിലവഴിച്ചാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള പത്ത് വരി പാത നിർമിച്ചിരിക്കുന്നത്.
പ്രധാന ഗതാഗതത്തിനായി ഇരുവശത്തേക്കും ആറു വരി പാതയും വശങ്ങളിൽ രണ്ട് വരി വീതം സർവീസ് റോഡും ഉൾപ്പട്ടതാണ് പാത. നിലവിൽ ബംഗളൂരുവിൽ നിന്നും മൈസൂരു വരെ മൂന്ന് മണിക്കൂറാണ് യാത്ര. പുതിയ പാത വരുന്നതോടെ ബംഗളൂരുവിൽ നിന്ന് വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂർ വരെ കുറയും. അതേസമയം ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ, കുറഞ്ഞ വേഗമുള്ള വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ഈ പാതയിലൂടെ അനുമതിയുണ്ടാകില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച പാതയിൽ ടോൾ പിരിവ് 14നു ശേഷം ആരംഭിക്കും.
ഉദ്ഘാടനത്തിന് ശേഷം രണ്ട് കിലോമീറ്റർ റോഡ് ഷോയിലും പ്രധാന മന്ത്രി പങ്കെടുക്കും. തെരെഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ രണ്ട് മാസത്തിനിടെ ഏഴാം തവണയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ഹുബ്ബള്ളിയിൽ നവീകരിച്ച റെയിൽവെ സ്റ്റേഷനും മൈസൂരു – കുശാൽ നഗർ നാലുവരി പാതയുടെ നിർമാണോദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.