Listen live radio

ദേശീയ വിദ്യാഭ്യാസനയം 2020 രാഷ്ട്രത്തിന്‍റെ ഫെഡറല്‍ ഘടനയെ അപ്രസക്തമാക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്

after post image
0

- Advertisement -

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് രംഗത്ത്. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ അധികാരത്തിന്റെ കേന്ദ്രീകരണം സംസ്ഥാനങ്ങളുടെ ഇടപെടാനുള്ള അധികാരവും അവകാശവും പരിമിതപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി ഫേസ്‍ബുക്കില്‍ കുറിച്ചു.
ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ദേശീയ വിദ്യാഭ്യാസ നയം 2020 ഗൌരവമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ പല തരങ്ങളിലാണ് നിലവില്‍ ഉള്ളത്. ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പലസംസ്ഥാനങ്ങളും മുന്നേറിയത്. ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ സഹായകമായ നയങ്ങള്‍ നിലനിന്നതിനാലാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നേറാന്‍ കഴിഞ്ഞത്. എന്നാല്‍ പുതിയ അധിക കേന്ദ്രീകരണത്തിലേക്ക് നയിക്കാന്‍ ഇടയാക്കും. ഇങ്ങനെ അധികാരത്തിന്റെ കേന്ദ്രീകരണം സംസ്ഥാനങ്ങളുടെ ഇടപെടാനുള്ള അധികാരവും അവകാശവും പരിമിതപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യും. ഇത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറലിസത്തിന്റെ നിരാസമാണ്.
[facebook]
https://www.facebook.com/prof.c.raveendranath/posts/2663195070566321
കോത്താരി കമ്മീഷന്‍ മുന്നോട്ടു വച്ചതും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്ത അക്കാദമിക ഘടനയായ പത്താം ക്ലാസുവരെയുള്ള പൊതുപഠനവും തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസുവരെ വിവിധ ഗ്രൂപ്പുകളായുള്ള പഠനം എന്നത് ഏകപക്ഷീയമായി ഇല്ലാതാക്കുകയും ഒരു തയ്യാറെടുപ്പുമില്ലാതെ പുതിയ ഘടന അടിച്ചേല്പിക്കുകയും ചെയ്യുന്നത് അപലപനീയമാണ്. കൂടാതെ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, സ്ഥിതിസമത്വം തുടങ്ങിയ കാര്യങ്ങള്‍ പാടെ തമസ്കരിക്കുന്ന ഒരു നയമാണ് പുതിയ നയമായി വന്നിരിക്കുന്നത്.
നമ്മുടെ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന നിലപാടുകളില്‍ മതനിരപേക്ഷത തുടങ്ങിയവ ഒഴിവാക്കിയത് വിദ്യാഭ്യാസത്തിന്റെ വര്‍ഗ്ഗീയ വല്ക്കരണത്തിനാണ് എന്ന് ന്യായമായും സംശയിക്കാം. ഇത് ബലപ്പെടുത്തുന്ന പല കാര്യങ്ങളും ഈ നയത്തില്‍ കാണാന്‍ കഴിയും. അതോടൊപ്പം സ്വകാര്യ പങ്കാളികള്‍ക്ക് വിദ്യാഭ്യസരംഗം തുറന്ന് കൊടുക്കാന്‍ സഹായകമായ ഘടകങ്ങള്‍ ഈ നയത്തില്‍ ഉടനീളമുണ്ട്. സ്വകാര്യവല്ക്കരണം വഴി പൊതുസ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറ്റം ചെയ്യാന്‍ ഈ നയം ഇടയാക്കിയേക്കാം. ഇതേവരെ രാജ്യം കൈക്കൊണ്ട വികേന്ദ്രീകൃതമായ നടത്തിപ്പ് കാര്യങ്ങള്‍ ഫലത്തില്‍ അമിത കേന്ദ്രീകരണത്തിന് ഇടയാക്കുന്ന ഈ നയം വിദ്യാഭ്യാസരംഗത്തെ കുതിപ്പിലേക്കല്ല, കിതപ്പിലേക്കാണ് നയിക്കുക.

Leave A Reply

Your email address will not be published.