Listen live radio
അഭിനന്ദനങ്ങൾ … ആശംസകൾ …കൊവിഡ് വാർഡിലെ കൂടപ്പിറപ്പുകൾ
തൃശ്ശൂര്‍: കേരളത്തിൽ കൊവിഡ് എത്തിയിട്ട് ആറുമാസമാകുന്നു. ആദ്യം കോവിഡ് സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ചികിത്സ മുതൽ തൃശൂർ കോർപറേഷൻ ജനറൽ ആശുപത്രിയിൽ രണ്ടുപേർ കണ്ണുചിമ്മാതെ, പുഞ്ചിരിയോടെ പരിചരണത്തിലാണ്. നേഴ്സുമാരായ ഇരട്ട സഹോദരിമാർ കൃപാ വിജയനും കാവ്യാ വിജയനും. മികച്ച വിജയത്തോടെ നേഴ്സിങ് പഠനം പൂർത്തീകരിച്ച് 2020 ഫെബ്രുവരിയിൽ നാഷണൽ ഹെൽത്ത് മിഷൻ വഴിയാണ് സ്റ്റാഫ് നേഴ്സുമാരായത്. ഒരുമാസം ജനറൽ വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെ മഹാമാരി പടരാൻ തുടങ്ങി. തങ്ങളുടെ കടമ വലുതാണെന്ന തിരിച്ചറിവിൽ ഇരുവരും കോവിഡ് ചികിത്സാ പരിചരണകേന്ദ്രത്തിലേക്ക് മാറി.
അന്നുതൊട്ട് ഇതുവരെ ഇരുവരും കോവിഡ് ഐസൊലേഷൻ വാർഡിലും ഒപിയിലും സജീവമാണ്. ഡ്യൂട്ടിക്ക് കയറുന്നതും ഒരുമിച്ചാണ്. ജോലി പുലർച്ചെ ആരംഭിക്കും. രാവിലെ ഡോക്ടർമാർക്കൊപ്പം റൗണ്ട്്. തുടർന്നങ്ങോട്ട് രോഗിയുടെ മുഴുവൻ പരിചരണവും. സ്രവ,രക്ത പരിശോധനകൾ, പ്രമേഹം, രക്തസമ്മർദം,ഓക്സിജൻ സാച്വറൈസേഷൻ, രോഗികൾക്ക് നാലു നേരവും ഭക്ഷണവും നൽകണം. ഇതിനിടെ, അസ്വസ്ഥത പ്രകടിപ്പിക്കുന്നവർ, വാചാലമാകുന്നവർ,പിണങ്ങുന്നവർ, ശകാരിക്കുന്നവർ തുടങ്ങി പലതരം രോഗികളെയും കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് കൃപ. ചാലക്കുടി കുറ്റിച്ചിറ കല്ലുമട വീട്ടിൽ വിജയന്റെയും ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സതിയുടെയും മക്കളാണ്. ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സാണ് ചേച്ചി കൃഷ്ണ.