Listen live radio
ആനവണ്ടിയെ കരകയറ്റാന്‍ ഷെഡ്യൂളുകള്‍ പുനര്‍വിന്യസിക്കാന്‍ തീരുമാനം: ഇനി എവിടെ വേണമെങ്കിലും നിർത്തും
തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസിയെ കരകയറ്റാന്‍ ഷെഡ്യൂളുകള്‍ പുനര്‍വിന്യസിക്കാന്‍ മാനേജ്മെന്റ് തീരുമാനം. സ്റ്റോപ്പില്‍ മാത്രമല്ല ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന എവിടെയും കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തും. എവിടെ നിന്നു വേണമെങ്കിലും ബസില്‍ കയറാം. തത്കാലം തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും ഇത്. യാത്രക്കാരില്‍ നിന്നുള്ള അഭിപ്രായം ശേഖരിച്ചാവണം അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടതെന്ന് എം.ഡി. ബിജുപ്രഭാകര്‍ നിര്‍ദേശം നല്‍കി. യാത്രക്കാരില്ലാത്ത ഷെഡ്യൂളുകള്‍ ഇനി ഓടിക്കാനാകില്ല.
ജൂലൈ മാസത്തില്‍ 21 കോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ 14 കോടിയിലധികം രൂപ ഡീസലിന് മാത്രമാണ് ചെലവിട്ടത്.
ഈ സാഹചര്യത്തില്‍ കിലോമീറ്ററിന് കുറഞ്ഞത് 25 രൂപയെങ്കിലും വരുമാനം ലഭിക്കുന്ന റൂട്ടുകളില്‍ ബസ് ഓടിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. യാത്രക്കാര്‍ ഇല്ലെങ്കില്‍ വെറുതെ സര്‍വ്വീസ് നടത്തരുത്. നഗരാതിര്‍ത്തിയില്‍ ബസ് സ്റ്റേ എന്ന നിലയില്‍ മാറ്റണം. സ്റ്റേ സര്‍വ്വീസുകള്‍ക്ക് ജീവനക്കാര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കും. ഓര്‍ഡിനറി ബസുകള്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന രീതി മാറ്റണം. കൂടുതല്‍ യാത്രക്കാരെ കയറ്റാന്‍ എവിടെ വേണമെങ്കിലും ബസ് നിര്‍ത്തുമ്ബോള്‍ അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വ്വീസ് എന്ന് ഇത്തരം സര്‍വ്വീസുകളെ പുനഃക്രമീകരണം ചെയ്യണം. യാത്രക്കാര്‍ കൂടുതലുള്ള പുതിയ റൂട്ടുകള്‍ കണ്ടെത്തി സര്‍വ്വീസ് വര്‍ദ്ധിപ്പിക്കണം. പ്രതിദിനം 25 ശതമാനം അധിക വരുമാനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണമെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു.
യൂണിറ്റ് ഓഫീസര്‍മാര്‍ ഇന്‍സ്പെക്ടര്‍മാരുമായും യാത്രക്കാരുമായും കൂടിയാലോചിച്ച് അണ്‍ലിമിറ്റഡ് ഓര്‍ഡിനറികള്‍ ഓടിക്കാനുള്ള റൂട്ട് കണ്ടെത്തി 29-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. യാത്രക്കാര്‍ കുറയുകയും ഡീസല്‍ ചെലവ് കൂടിയതുമാണ് പുതിയ വെല്ലുവിളി. വരുമാനത്തിന്റെ മുക്കാല്‍പങ്കും ഡീസലിന് കൊടുക്കണം. ജൂണില്‍ 32 കോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ 22 കോടി രൂപയും ഡീസലിന് നല്‍കേണ്ടിവന്നു. ജൂലായിലെ വരുമാനം 21 കോടിയും ഡീസല്‍ ചെലവ് 14.3 കോടി രൂപയുമാണ്.