നീലേശ്വരം ∙ വാടക ക്വാർട്ടേഴ്സിൽ ഒറ്റപ്പെട്ട കുട്ടികളെ ചേർത്തുപിടിച്ച് നീലേശ്വരം ജനമൈത്രി പൊലീസ്. കർണാടക ഹുൻസൂർ സ്വദേശിനിയും ചായ്യോത്ത് വാടക ക്വാർട്ടേഴ്സിൽ താമസക്കാരിയുമായ സ്ത്രീയെ 19 മുതൽ കാണാനില്ല എന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അന്വേഷിക്കാനാണു പൊലീസ് ചായ്യോത്തെ വാടക ക്വാർട്ടേഴ്സിൽ എത്തിയത്. ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായ കുട്ടികളുടെ ദയനീയാവസ്ഥ മനസ്സിലായ പൊലീസ് സംഘം കുട്ടികളെ ചേർത്തുപിടിക്കുകയായിരുന്നു. ഇവരുടെ പിതാവ് ജീവിച്ചിരിപ്പില്ല. അമ്മ കൂടി പോയതോടെ കുട്ടികൾ തീർത്തും ഒറ്റപ്പെട്ടു. യുപി ക്ലാസിൽ പഠിക്കുന്ന 2 പേർ ഉൾപ്പെടെ നാല് കുട്ടികളാണ് ക്വാർട്ടേഴ്സിൽ കഴിയുന്നത്. ഇതിൽ മൂത്ത പെൺകുട്ടിയാണ് താഴെയുള്ളവരുടെ കാര്യങ്ങൾ നോക്കുന്നത്.
നീലേശ്വരം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജി.ജിഷ്ണു, ജനമൈത്രി ബീറ്റ് ഓഫിസർ ദിലീഷ് പള്ളിക്കൈ, ഡ്രൈവർ അഭിലാഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും ക്വാർട്ടേഴ്സിലെത്തിച്ചു നൽകിയിട്ടുണ്ട്. ക്വാർട്ടേഴ്സിന്റെ ഒരു മാസത്തെ വാടകയും പൊലീസ് നൽകും. അമ്മയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.














