മറയൂർ∙ തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന കാപ്പിസ്റ്റോർ ചട്ടംമൂന്നാർ പാമ്പൻ മല പ്രദേശത്ത് നിരന്തരം കന്നുകാലികളെ വേട്ടയാടി വന്ന കടുവ ഒടുവിൽ കൂട്ടിലായി. മാസങ്ങളായി മറയൂര്‍ പാമ്പന്‍മല മേഖലയില്‍ ഭീതി വിതച്ചിരുന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കടുവ കെണിയിലായത്. 22 കന്നുകാലികളെയാണ് കടുവ കൊന്നൊടുക്കിയത്.
പാമ്പന്‍മല സ്വദേശി വിനായകന്റെ പശുവിനെ കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു. ഈ പശുവിന്റെ ബാക്കി വന്ന മാംസം ഇരയായി വെച്ചാണ് വനംവകുപ്പ് കടുവയെ കുടുക്കിയത്. കന്നുകാലികള്‍ തുടര്‍ച്ചയായി കൊല്ലപ്പെട്ടതോടെ തോട്ടം തൊഴിലാളികള്‍ വലിയ പ്രതിഷേധത്തിലായിരുന്നു. തൊഴിലാളികളുടെ ശക്തമായ ആവശ്യപ്രകാരം ഒന്നര മാസം മുന്‍പാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. കൂട് സ്ഥാപിച്ചതിന് ശേഷവും മൂന്ന് കന്നുകാലികളെ കടുവ ആക്രമിച്ചു കൊന്നു.
പ്രദേശവാസികളുടെയും തൊഴിലാളികളുടെയും ഉറക്കം കെടുത്തിയ കടുവ പിടിയിലായതോടെ വലിയൊരു ആശങ്കയ്ക്കാണ് പരിഹാരമായിരിക്കുന്നത്. പിടികൂടിയ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. കടുവയെ പിടികൂടിയ ആഹ്ലാദത്തിലാണ് തോട്ടം തൊഴിലാളികൾ. കടുവ കുടുങ്ങി എന്ന് അറിഞ്ഞ് മൂന്നാർ ഓഫിസർ എസ്.ബിജുവിന്റെ നേതൃത്വത്തിൽ ആർആർടി ടീം എത്തി കടുവയെ ആവശ്യമായ ശുശ്രൂഷയ്ക്ക് വിധേയമാക്കി. പിന്നീട് ട്രാക്ടറിൽ കയറ്റയാണ് കൊണ്ടുപോയത്.














