കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ പിടിയിലായ സംവിധായകന്‍ രഞ്ജിത്ത് ആശുപത്രിയില്‍. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് രഞ്ജിത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രഞ്ജിത്തിന് രക്തസമ്മര്‍ദ്ദം കൂടിയ നിലയിലാണ്. ഇസിജിയിലും വ്യതിയാനമുണ്ട്. ന്യൂറോ വിഭാഗം ഡോക്ടര്‍മാര്‍ പരിശോധിക്കും. സിടി സ്‌കാനും എടുക്കും. ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുന്നതില്‍ പൊലീസ് തീരുമാനമെടുക്കുക.
തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രി തന്നെ കൊച്ചിയിലെത്തിക്കുകയായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് പിടിയിലായത്. കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. നടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. പരാതി ലഭിച്ചതിനു പിന്നാലെ അതീവരഹസ്യമായിട്ടായിരുന്നു പൊലീസിന്റെ തുടർനടപടികൾ. പരാതി സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംവിധായകൻ രഞ്ജിത്തിനെതിരായ മൂന്നാമത്തെ ലൈംഗികാതിക്രമ പരാതിയാണിത്.














