തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ പരിപാലന ചട്ടം, 2026 പ്രകാരമുള്ള മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. മാലിന്യം നാലായി തരംതിരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. മാലിന്യ ശേഖരണവും സംസ്‌കരണവും നിരീക്ഷിക്കാന്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടലും ഇന്ന് മുതല്‍ നിലവില്‍ വരും. ജൈവമാലിന്യം, അജൈവമാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്കുകള്‍ കൃത്യമായി നല്‍കണം.ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഒരു കാരണവശാലും സാധാരണ ഖരമാലിന്യവുമായി കലര്‍ത്താന്‍ പാടില്ല. ജൈവമാലിന്യത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍, പച്ചക്കറി, പഴം തുടങ്ങിയവയാണ് ഉള്‍പ്പെടുക. പ്ലാസ്റ്റിക്, മെറ്റല്‍, ഗ്ലാസ്, റബര്‍ എന്നിവ അടങ്ങിയ അജൈവ മാലിന്യമാണ് രണ്ടാമത്തേത്. ഉപയോഗിച്ച ഡയപ്പറുകള്‍, സാനിറ്ററി പാഡുകള്‍ തുടങ്ങിയവയാണ് മൂന്നാമത്തെ ഇനം. പ്രത്യേകശ്രദ്ധ വേണ്ട മാലിന്യങ്ങളാണ് നാലാമത്തെ ഇനം. പെയിന്റ് കാനുകള്‍, ബള്‍ബുകള്‍, മരുന്നുകള്‍, ബാറ്ററികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഡയപ്പറുകള്‍, സാനിറ്ററി പാഡുകള്‍ തുടങ്ങിയവ നിര്‍മാതാക്കള്‍ നല്‍കുന്ന കവറുകളിലോ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ നിര്‍ദേശിക്കുന്ന രീതിയിലോ സുരക്ഷിതമായി പൊതിഞ്ഞ് പ്രത്യേക ബിന്നുകളില്‍ മാത്രമേ നിക്ഷേപിക്കാവൂ.നൂറിലധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടത്തുമ്പോള്‍ മൂന്ന് പ്രവൃത്തി ദിവസം മുന്‍പെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കുകയും മാലിന്യങ്ങള്‍ കൃത്യമായി തരംതിരിച്ച് കൈമാറുകയും വേണം. തെരുവ് കച്ചവടക്കാര്‍ ഭക്ഷണാവശിഷ്ടങ്ങള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, കപ്പുകള്‍, കാനുകള്‍, കവറുകള്‍, ചിരട്ടകള്‍, പച്ചക്കറി,പഴ അവശിഷ്ടങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിനായി അനുയോജ്യമായ കണ്ടെയ്‌നറുകള്‍ കരുതേണ്ടതാണ്. ഇത്തരം മാലിന്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള കളക്ഷന്‍ സംവിധാനങ്ങളെ ഏല്‍പിക്കണം.














