കൊച്ചി: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതരസംസ്ഥാനക്കാരനായ യുവാവിനെ തല്ലിക്കൊന്നു. ഇതരംസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കടന്നുകയറി മൊബൈൽഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ അടിച്ചുകൊന്നത്. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികളായ ആറ് അസം സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അസം സ്വദേശികളായ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടത്ത് അതിക്രമിച്ചുകയറിയ യുവാവ് മൊബൈൽഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് പ്രതികൾ ആരോപിക്കുന്നത്. തുടർന്ന് യുവാവിനെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മരിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇയാളും ഇതരസംസ്ഥാനക്കാരനാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതൽവിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.














