Kerala

സമ്മാനമില്ലെന്നു പറഞ്ഞ് കളഞ്ഞു; കുപ്പത്തൊട്ടിയിലെ ലോട്ടറി ടിക്കറ്റിന് അടിച്ചത് 1 കോടി

എടത്വ ∙ കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിഞ്ഞ ടിക്കറ്റിലൂടെ ലഭിച്ചത് ഒരു കോടി രൂപയുടെ കാരുണ്യ ലോട്ടറി. തലവടി ആനപ്രമ്പാൽ കൊച്ചമ്മനം മംഗലത്ത് ബേക്കറി ഉടമയായ കുഞ്ഞച്ചാമ്മയ്ക്കാണ് (72) നഷ്ടപ്പെട്ടു പോയെന്നു കരുതിയ കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനത്തുക തിരികെ ലഭിച്ചത്.എല്ലാ ദിവസവും ഒന്നോ രണ്ടോ ലോട്ടറി എടുക്കാറുണ്ടെങ്കിലും കുഞ്ഞച്ചാമ്മയ്ക്ക് 1000, 5000 രൂപ വരെ മാത്രമാണു ലഭിച്ചിട്ടുള്ളത്. ആദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടായിരുന്നു സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. പതിവുപോലെ വ്യാഴാഴ്ച പത്രത്തിൽ ഫലം വന്നപ്പോൾ ആദ്യം നോക്കിയത് മുടക്കു മുതൽ ലഭിച്ചിട്ടുണ്ടോ എന്നാണ്.

അതില്ലാതെ വന്നപ്പോൾ 5000 രൂപ വരെയുള്ള സമ്മാനത്തുക നോക്കി ഒന്നും ഇല്ലെന്നു കണ്ട് ചവറ്റുകുട്ടയിൽ ഇട്ടു. വൈകുന്നേരം കട അടച്ചുകഴിഞ്ഞപ്പോൾ അത് കളയുകയും ചെയ്തു. പെസഹ ദിവസമായതിനാൽ വൈകിട്ട് പള്ളിയിൽ പോയി മടങ്ങിവന്നപ്പോൾ സഹോദരനാണ് സമ്മാനം അടിച്ചതായി അറിയിച്ചത്. പിന്നീട് രാത്രി തന്നെ കടയിൽ എത്തി മാലിന്യക്കൂമ്പാരത്തിൽനിന്ന് ടിക്കറ്റ് തപ്പിയെടുക്കുകയായിരുന്നു. ഇതോടൊപ്പം മറ്റൊരു ടിക്കറ്റിന് 5000 രൂപയും ഇവർക്ക് ലഭിച്ചിരുന്നു. സമ്മാനം ലഭിച്ച ടിക്കറ്റ് ഫെഡറൽ ബാങ്കിന്റെ തലവടി ശാഖയിൽ ഏൽപിച്ചു. സമ്മാനം ലഭിച്ചതോടെ മറ്റൊരാളുടെ ആശ്രയം ഇല്ലാതെ കഴിയാൻ സാധിക്കുമല്ലോ എന്ന ആശ്വാസത്തിലാണ് സഹോദരനൊപ്പം താമസിക്കുന്ന കുഞ്ഞച്ചാമ്മ.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.