തിരുവല്ല ∙ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലീസിനു നാണക്കേടായി വീണ്ടും തമ്മിൽ തല്ല്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവല്ലയിൽ പങ്കെടുത്ത എൻഡിഎയുടെ തിരഞ്ഞെടുപ്പ് കൺവൻഷന് ഇടയിലാണ് പൊലീസുകാർ തമ്മിലടിച്ചത്. പരിപാടിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എച്ച്ഒയെ ഡ്യൂട്ടിക്കല്ലാതെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രബേഷൻ എസ്ഐയാണ് കയ്യേറ്റം ചെയ്തത്. പത്തനംതിട്ട കൊടുമൺ എസ്എച്ച്ഒ ശ്രീലാൽ ചന്ദ്രശേഖരനാണ് മർദനമേറ്റത്.
സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രബേഷൻ എസ്െഎ ചെങ്ങന്നൂർ കല്ലിശേരി കിടങ്ങൂർ വീട്ടിൽ കൃഷ്ണ മോഹനെ ഒന്നാം പ്രതിയാക്കി തിരുവല്ല പൊലീസ് കേസെടുത്തു. ഇയാളോടൊപ്പം സംഘർഷത്തിന് കൂട്ടുനിന്ന സഹോദരങ്ങളായ ജിഷ്ണു മോഹൻ, ജിത്ത് മോഹൻ എന്നിവരെയും കേസിൽ പ്രതി ചേർത്തു. ശനിയാഴ്ച വൈകിട്ട് 4.30 നായിരുന്നു സംഭവം. ഇൗ സമയം പ്രധാനമന്ത്രി വേദിയിൽ പ്രസംഗിക്കുകയായിരുന്നു.
പ്രധാനമന്ത്രി വേദിയിൽ എത്തിയാൽ സുരക്ഷ മുൻ നിർത്തി പിന്നെ ആരെയും പരിപാടി കഴിയും വരെ വേദിക്ക് പുറത്തേക്കു വിടാറില്ല. ഈ സമയം എസ്ഐയും സഹോദരങ്ങളും പുറത്തേക്ക് പോകാൻ ശ്രമിച്ചത് എസ്എച്ച്ഒ അനുവദിച്ചില്ല. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പ്രതികൾ എസ്എച്ച്ഒയുടെ കൈകൾ പിടിച്ചു വലിച്ചു തള്ളിയിട്ടതായാണ് കേസ്. നെയിം പ്ലേറ്റ് വലിച്ചു കീറി. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. എസ്പിജി സംഘവും സ്ഥലത്തെത്തിയിരുന്നു.
ആക്രമണം നടക്കുമ്പോൾ എസ്ഐയും സംഘവും മദ്യലഹരിയിൽ ആയിരുന്നുവെന്നു പൊലീസ് പറഞ്ഞു. ജാമ്യം കിട്ടുന്ന വകുപ്പാണ് ചുമത്തിയത്. പൊലീസ് ആസ്ഥാനത്തിനു സമീപം ഉദ്യോഗസ്ഥർ തമ്മിലുണ്ടായ തല്ല് കേസിൽ സേനയിലെ അച്ചടക്കം ചോദ്യം ചെയ്യപ്പെടുന്നതിന് ഇടയിലാണ് 3 ദിവസത്തിനുള്ളിൽ സമാനമായ മറ്റൊരു സംഭവം കൂടി അരങ്ങേറിയത്. അതീവ സുരക്ഷാ മേഖലയിൽ മുതിർന്ന ഉദ്യോഗസ്ഥനെ ജൂനിയർ ഉദ്യോഗസ്ഥൻ പരസ്യമായി ആക്രമിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.














