Kerala

കല്യാണവീട്ടിൽ കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്ത് എട്ടംഗ സംഘം; ഒരു മണിക്കൂറിലേറെ കലാപ അന്തരീക്ഷം

ശാസ്താംകോട്ട ∙ പടിഞ്ഞാറേകല്ലട വിളന്തറയിൽ എട്ടംഗ സംഘത്തിന്റെ ആക്രമണ പരമ്പര നാടിനെ പരിഭ്രാന്തിയിലാക്കി. ബൈക്കിൽ യാത്ര ചെയ്ത സഹോദരങ്ങളെ ആക്രമിച്ച യുവാക്കളുടെ സംഘം കല്യാണവീട്ടിൽ കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്തു. രാത്രി പത്തിനാണ് നാടിനെ നടുക്കിയ സംഭവം. തുറന്ന ജീപ്പിലും ബൈക്കുകളിലും സഞ്ചരിച്ച സംഘമാണു കോട്ടയ്ക്കാട്ട് മുക്കിൽ ബൈക്കിൽ എതിരെ വന്ന യുവാക്കളെ മർദിച്ചത്. വാഹനങ്ങളുടെ മരണപ്പാച്ചിൽ ചോദ്യം ചെയ്തതാണു സംഘത്തെ പ്രകോപിപ്പിച്ചത്. കമ്പി വടി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ചുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശ്യാം രാജ്, ബിനു എന്നിവര്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോട്ടക്കുഴി മുക്കിലെ കല്യാണ വീടിന്റെ മുന്നിലെത്തിയ സംഘം റോഡില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ അടിച്ചു തകർത്തു. കാറുകളുടെ ചില്ലും തകർത്തു. വീട്ടിലേക്ക് അതിക്രമിച്ചു കയറി ജനൽ ചില്ലുകളും അടിച്ചു തകർത്ത ശേഷമാണു മടങ്ങിയത്. ഒരു മണിക്കൂറിലേറെ നീണ്ട കലാപ അന്തരീക്ഷം മേഖലയിലെ ജനങ്ങളെ ആശങ്കയിലാക്കി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ഒരു പ്രകോപനവും ഇല്ലാതെയാണു കല്യാണ വീട്ടിൽ ആക്രമണം നടത്തിയതെന്നും പരുക്കേറ്റ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.