മുംബൈ∙ നാസിക്കിലെ ഐടി കമ്പനിയിലെ വനിതാ ജീവനക്കാർ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിനെത്തുടർന്ന് ടീം ലീഡർ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് വർഷമായി പീഡനം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.
ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഒൻപതു കേസുകളാണ് ഇവർക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളിൽ ഒരാൾ വിവാഹവാഗ്ദാനം നൽകി ഒരു വനിതാ ജീവനക്കാരിയെ പലതവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ മറ്റു പ്രതികൾ ജീവനക്കാരിയെ മോശമായ രീതിയിൽ സ്പർശിക്കുകയും അവരെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തുകയും ചെയ്തു. ഇതിലാണ് ഒരു കേസ് റജിസ്റ്റർ ചെയ്തത്. പരാതിക്കാരി നൽകിയ വിവരങ്ങൾ അനുസരിച്ച്, സമാനമായ പീഡനം നേരിട്ട മറ്റു വനിതാ ജീവനക്കാരെ പൊലീസ് കണ്ടെത്തി. അവരോട് പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു.
കമ്പനിയിലെ മേലുദ്യോഗസ്ഥനോട് പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും, പ്രതികളുടെ പ്രവൃത്തികൾക്ക് കൂട്ടുനിന്നെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. പ്രതികൾ ഒരു പുരുഷ ജീവനക്കാരന്റെ മതത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതായും പൊലീസ് പറഞ്ഞു. പ്രതികളിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ ഏപ്രിൽ 10 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റൊരു പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കമ്പനിയിൽ മുന്നൂറോളംപേർ ജോലി ചെയ്യുന്നുണ്ട്.














