കൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ നഗരത്തിൽ തുടരുകയാണ്. എന്നാൽ പൊലീസിനു മുമ്പാകെ ഹാജരാകേണ്ടതില്ലെന്നാണ് പെൺകുട്ടിയുടെ തീരുമാനമെന്നാണ് വിവരം. മധ്യപ്രദേശ് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്, കേരള ഹൈക്കോടതികളെ സമീപിക്കാനും ഇവർ ആലോചിക്കുന്നുണ്ട്. ഇതോടൊപ്പം, മജിസ്ട്രേറ്റിന് മുൻപിൽ പെൺകുട്ടി രഹസ്യമൊഴി നൽകാനും സാധ്യതയുണ്ട്.
മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സിഐ, വനിതാ എസ്ഐ, 2 സിപിഒമാർ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസമാണു കൊച്ചിയിലെത്തിയത്. ഇവരുടെ വിവാഹത്തിന് സഹായങ്ങൾ ചെയ്തുകൊടുത്ത ഫർമാന്റെ മലയാളിയായ സുഹൃത്തിനെ ചോദ്യം ചെയ്യാനായിരുന്നു ഇവരുടെ വരവ്. ഇയാൾ തൃക്കാക്കരയുണ്ടെന്നായിരുന്നു വിവരമെങ്കിലും പൊലീസ് എത്തിയപ്പോൾ ഇയാൾ ഇവിടെ ഉണ്ടായിരുന്നില്ല. തങ്ങൾക്കു മുൻപാകെ ഹാജരാകണമെന്ന് ഫോണിൽ ബന്ധപ്പെട്ട് ഇയാൾക്ക് പൊലീസ് നിർദേശം നൽകി. പെൺകുട്ടിയും ഫർമാനും ആലുവ മേഖലയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ ഇവരുടെ മൊഴി കൂടി രേഖപ്പെടുത്താനാണു പൊലീസിന്റെ തീരുമാനം. എന്നാൽ ഇവർ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിനായിട്ടില്ല. പെൺകുട്ടിയെ ഉടൻ ഹാജരാക്കണമെന്ന് ഇവർക്ക് സഹായമൊരുക്കുന്നവർക്ക് പൊലീസ് നിർദേശം നൽകിയിരുന്നു.
മേയ് 20 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ടെങ്കിലും തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുമോയെന്നു സംശയമുണ്ടെന്ന് കാട്ടി പെൺകുട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാണ് ഫര്‍മാനെതിരെയുള്ള കേസ്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സർക്കാർ രേഖകളിൽ പെൺകുട്ടിയുടെ പ്രായം 16 ആണെന്ന് മഹേശ്വർ സിഐ ഗണപത് കനയാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിലാണ് കേസ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.














