Kerala

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: വീഴ്ചയില്ലെന്ന് പൊലീസ്, ഡിജിപി നേരിട്ട് ഹാജരാകും

തിരുവനന്തപുരം∙ കുംഭമേള വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേരളത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാടിലുറച്ച് പൊലീസ്. നാളെ ദേശീയ പട്ടിക ജാതി, പട്ടിക വർഗ കമ്മിഷന് മുന്നിൽ ഡിജിപി റാവാഡ ചന്ദ്രശേഖർ നേരിട്ട് ഹാജരായി ഇക്കാര്യം അറിയിക്കും. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായെന്ന് തെളിയിച്ചുകൊണ്ട് പൊലീസിലും തദ്ദേശവകുപ്പിലും ഹാജരാക്കിയ രേഖകൾ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വിവാഹം നടത്തിയതെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

പെൺകുട്ടി കേരളത്തിൽ തന്നെയുണ്ടെന്നും ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകാൻ തയാറാണെന്നും ഡിജിപി കമ്മിഷനെ അറിയിക്കും. കുട്ടിയെ കാണാനില്ലെന്ന ആരോപണങ്ങൾ തെറ്റാണ്. എന്നാൽ പെൺകുട്ടി ഗർഭിണിയാണെന്നും യാത്ര ചെയ്ത് മധ്യപ്രദേശ് പൊലീസിനു മുന്നിൽ ഹാജരാകാനാവില്ലെന്നും ഭർത്താവ് ഫർമാൻ ഖാൻ നേരത്തെ അറിയിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കൾ ഫർമാനെതിരെ മധ്യപ്രദേശ് പൊലീസിന് പരാതി നൽകിയിരുന്നു. പരാതിയിൽ നേരിട്ട് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചതിനു പിന്നാലെയാണ് ഭാര്യ ഗർഭിണിയാണെന്ന് ഫർമാൻ പറഞ്ഞത്.

മാർച്ച് 11നാണ് തിരുവനന്തപുരം പൂവാറിലെ ക്ഷേത്രത്തിൽവച്ച് പെൺകുട്ടിയും ഫർമാൻ ഖാനും വിവാഹിതരായത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും തനിക്ക് കാമുകനൊപ്പം പോകണമെന്നുമുള്ള പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കുട്ടിയെ സ്വന്തം താൽപര്യപ്രകാരം വിട്ടയച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.