Kerala

മെഡിസെപ് ചൂഷണം രൂക്ഷം; തള്ളിയത് 1.25 ലക്ഷത്തോളം പേരുടെ ക്ലെയിമുകൾ: സർക്കാർ നോക്കുകുത്തി

തിരുവനന്തപുരം ∙ സർക്കാരിന്റെ മെഡിസെപ് പദ്ധതിപ്രകാരം ചികിത്സാ ഇൻഷുറൻസ് തേടിയവരിൽ ഒന്നേകാൽ ലക്ഷത്തോളം പേരുടെ ക്ലെയിമുകൾ ഇതുവരെ നിരസിച്ചെന്ന് ഒൗദ്യോഗിക കണക്ക്. മൊത്തം തുക ഏകദേശം 100 കോടി രൂപ. നിസ്സാര തുക മാത്രം ക്ലെയിം അനുവദിച്ച കേസുകൾ ഇതിലേറെയാണ്. ഇവ ക്ലെയിം അനുവദിച്ച കേസുകളുടെ പട്ടികയിൽപെടുത്തി ഉയർന്ന ക്ലെയിം നിരക്കാണെന്നു സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇൻഷുറൻസ് കമ്പനിയും അവർക്കു കീഴിലെ 2 തേഡ് പാർട്ടി അഡ്മിനിസ്ട്രേഷൻ (ടിപിഎ) കമ്പനികളും. സർക്കാർ ചെറുവിരൽ പോലും അനക്കുന്നുമില്ല.മെഡിസെപ് ഒന്നാംഘട്ടത്തിലെന്ന പോലെ രണ്ടാം ഘട്ടത്തിലും പല ആശുപത്രികളും വൻതുക ഇൗടാക്കുന്ന രീതി തുടരുകയാണ്. സോഫ്റ്റ്‌വെയർ പരിഷ്കരിക്കാത്തതിനാലുള്ള സാങ്കേതിക തകരാറുകൾ പതിവാണ്. ഇതു ചൂണ്ടിക്കാട്ടി ആശുപത്രികൾ കാഷ്‌ലെസ് സൗകര്യം അനുവദിക്കാതെ പണം മുൻകൂട്ടി വാങ്ങുന്നു. ഡിസ്ചാർജ് ചെയ്യുമ്പോഴും സോഫ്റ്റ്‌വെയർ തകരാറെന്നു പറ‍ഞ്ഞ് രോഗിയിൽനിന്നു പണം വാങ്ങും. സർക്കാരുമായുള്ള കരാർ പ്രകാരം, ഓരോ രോഗത്തിന്റെ ചികിത്സയ്ക്കും നിശ്ചിത തുക മാത്രമേ ആശുപത്രി ബിൽ ചെയ്യാവൂ. എന്നാൽ, ഉയർന്ന തുക ബിൽ ചെയ്ത് കരാർ പ്രകാരമുള്ള തുക ഇൻഷുറൻസ് കമ്പനിയിൽ നിന്നും ബാക്കി രോഗിയിൽനിന്നും വാങ്ങുകയാണ്. ഇൻഷുറൻസ് കമ്പനി നിശ്ചയിച്ചിരിക്കുന്ന തുക വളരെ കുറവാണെന്നാണ് ആശുപത്രികളുടെ വാദം.

ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥന്റെ ആശ്രിതയുടെ പക്ഷാഘാത ചികിത്സയ്ക്കു കൊച്ചിയിലെ സ്വകാര്യ ആശുപത്രി നൽകിയത് 81,000 രൂപയുടെ ബില്ലാണ്. മെഡിസെപ്പിൽനിന്ന് അനുവദിച്ചത് 24,000 രൂപ മാത്രം. ബാക്കി സ്വന്തം പോക്കറ്റിൽനിന്നു നൽകേണ്ടിവന്നു.പക്ഷാഘാതത്തിന് കിടത്തിച്ചികിത്സ വേണ്ടെന്ന് ഇൻഷുറൻസ് കമ്പനി

പക്ഷാഘാതത്തെത്തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിൽസ തേടിയ ആളുടെ മെഡിസെപ് അപേക്ഷ ‘കിടത്തിച്ചികിത്സയേ വേണ്ടിയിരുന്നില്ല’ എന്നു പറഞ്ഞ് ഇൻഷുറൻസ് കമ്പനി തള്ളി. ചികിത്സയ്ക്ക് 2.8 ലക്ഷം രൂപ ചെലവായ കടയ്ക്കൽ സ്വദേശിയായ റിട്ട. അഡിഷനൽ ലേബർ കമ്മിഷണർ കെ.രവീന്ദ്രനാണ് (80) ഈ ദുരനുഭവം.ഫെബ്രുവരി ഏഴിനു വീട്ടിൽവച്ച് പക്ഷാഘാതമുണ്ടായ രവീന്ദ്രനെ ഇടതുകാൽ തളർന്ന നിലയിൽ കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതോടെ ഡോക്ടർമാരുടെ നിർദേശ പ്രകാരം മാർച്ച് 25നു ശ്രീചിത്രയിലെത്തിച്ചു. കഴുത്തിന്റെ ഭാഗത്ത് രക്തക്കുഴലുകൾ അടഞ്ഞിരുന്നു. ഈ ബ്ലോക്ക് മാറ്റാൻ ശസ്ത്രക്രിയ നടത്തിയശേഷം ബില്ലുകളും രേഖകളും സഹിതം ഓൺലൈനായി അപേക്ഷ നൽകിയപ്പോഴാണ് ഇൻഷുറൻസ് കമ്പനിയുടെ വിചിത്ര മറുപടി ലഭിച്ചത്. സർക്കാരിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് രവീന്ദ്രൻ.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.