ബെംഗളൂരു∙ നീറ്റ് പരീക്ഷാ വിവാദങ്ങൾക്കിടയിൽ രാജ്യത്ത് വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. കർണാടകയിലെ കൽബുർഗിയിൽ നീറ്റ്പരീക്ഷ എഴുതിയ പതിനെട്ടുകാരി ഭാഗ്യശ്രീയാണു ജീവനൊടുക്കിയത്. അപ്പാർട്ട്മെന്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രീ-യൂണിവേഴ്സിറ്റി പരീക്ഷയിൽ 92 ശതമാനം മാർക്ക് വാങ്ങി ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർഥിനിയായിരുന്നു ഭാഗ്യശ്രീ. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ലെന്നും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ മാനസികവിഷമത്തിൽ രാജസ്ഥാനിലെ സിക്കറിലും ഒരു വിദ്യാർഥി ജീവനൊടുക്കിയിരുന്നു. ജുൻജുനു സ്വദേശിയായ പ്രദീപ് മേഘ്‌വാൾ എന്ന യുവാവാണ് മരിച്ചത്. ഇത്തവണത്തെ പരീക്ഷയിൽ 650 ഓളം മാർക്ക് പ്രതീക്ഷിച്ച് മികച്ച വിജയം ഉറപ്പിച്ചിരുന്ന പ്രദീപ്, പരീക്ഷ റദ്ദാക്കിയ വാർത്തയ്ക്ക് പിന്നാലെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. സ്വകാര്യ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനത്തിനായി കഴിഞ്ഞ മൂന്ന് വർഷമായി സഹോദരിമാർക്കൊപ്പം സിക്കറിലായിരുന്നു പ്രദീപ് താമസിച്ചിരുന്നത്.
ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച പരാതികളെത്തുടർന്ന് 22 ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷ ദേശീയ ടെസ്റ്റിങ് ഏജൻസി ഈ മാസം ആദ്യം റദ്ദാക്കിയിരുന്നു. റദ്ദാക്കിയ പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചിട്ടുണ്ട്. കൂടാതെ അടുത്ത വർഷം മുതൽ മെഡിക്കൽ പ്രവേശന പരീക്ഷ പൂർണമായും കംപ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.














