ബെംഗളൂരു ∙ ബെംഗളൂരു കെ.ആർ.പുരം പൊലീസ് ക്വാർട്ടേഴ്സിൽ കോൺസ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ലക്ഷ്മി പ്രിയ (26) എന്ന യുവതിയാണ് മരിച്ചത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ സ്ത്രീധന പീഡന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. എച്ച്എഎൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ രാജേഷ് ആരാധ്യയുമായി 2023 മേയ് 11നായിരുന്നു ലക്ഷ്മി പ്രിയയുടെ വിവാഹം. വിവാഹത്തിനു പിന്നാലെ ഭർത്താവ് രാജേഷ്, ഭർതൃപിതാവ് പാലാക്ഷാരാധ്യ, ഭർതൃമാതാവ് ഭാഗ്യമ്മ എന്നിവർ ലക്ഷ്മിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മയായ ലക്ഷ്മി പ്രിയ, പ്രസവത്തെ തുടർന്ന് ആറ് മാസത്തോളം സ്വന്തം വീട്ടിലായിരുന്നു താമസം. മേയ് 22ന് ഉച്ചയ്ക്ക് 2.30 ഓടെ ലക്ഷ്മി പ്രിയ തന്റെ മൊബൈൽ ഫോണിന്റെ പാസ്‌വേഡ് സഹോദരി ജയശ്രീക്ക് വാട്സാപ്പിൽ അയച്ചിരുന്നു. ഇതിൽ സംശയം തോന്നി സഹോദരി ഉടൻ തിരിച്ചുവിളിച്ചെങ്കിലും ലക്ഷ്മി ഫോൺ എടുത്തില്ല. തുടർന്ന് ഭർത്താവ് രാജേഷിനെ ബന്ധപ്പെട്ടപ്പോഴാണ് ലക്ഷ്മി പ്രിയ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച വിവരം പുറത്തറിയുന്നത്.
വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് രാജേഷ് വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു എന്നുമാണു പൊലീസ് പറയുന്നത്. ഭർത്താവിനും കുടുംബത്തിനുമെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 80(2) (സ്ത്രീധന മരണം), സെക്ഷൻ 85 (ഗാർഹിക പീഡനം), സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.














