അടൂർ ∙ പോക്സോ കേസിൽ അറസ്റ്റിലായ മകന്റെ ഫോണിൽ നിന്ന് ചില വിഡിയോകൾ കിട്ടിയിട്ടുണ്ടെന്നും അതു തങ്ങളുടെ ചാനലുകളിൽ കൂടി പ്രചരിപ്പിക്കുമെന്നും പറഞ്ഞ് പിതാവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ 2 വ്ലോഗർമാരെ അടൂർ പൊലീസ് തന്ത്രപരമായി അറസ്റ്റു ചെയ്തു. അഞ്ചൽ അഗസ്ത്യക്കോട് പൂവാനുംവിള അഗ്നി ജുവൽ(33), തിരുവനന്തപുരം മംഗലപുരം തോന്നയ്ക്കൽ രോഹിണിയിൽ അനീഷ് വിജയൻ എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റു ചെയ്തത്.ശ്രീ വ്ലോഗ് ചാനൽ ഉടമ ശ്രീജിത്തും ഭാര്യയും കൂടാതെ പുനലൂർ, അഞ്ചൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വിസ്മയ യുട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന അഗ്നി ജുവൽ, അനീഷ് വിജയൻ, റഹിം എന്നിവർ ചേർന്ന് പോക്സോ കേസിൽ അറസ്റ്റിലായ മകന്റെ ഫോണിൽ നിന്ന് ചില വിഡിയോകൾ പൊലീസ് മുഖേന ലഭിച്ചിട്ടുണ്ടെന്നും അതു പ്രചരിപ്പിക്കാതിരിക്കാൻ 10 ലക്ഷം രൂപ തരണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. എന്നാൽ ഇത്രയും തുക കയ്യിൽ ഇല്ലെന്ന് പറഞ്ഞ പിതാവ് പ്രതികളോട് സംസാരിച്ച് ഒരു ഒത്തുതീർപ്പിലെത്തി 2 ലക്ഷം രൂപ കൊടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു.
തുടർന്ന് പിതാവ് അടൂർ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച 2 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് പൊലീസിന്റെ നിർദേശ പ്രകാരം വ്ലോഗർമാരെ അടൂരിലേക്ക് വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡു ചെയ്തു.














