കൊച്ചി: കലൂരിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടികളെ ഒരു സംഘം യുവാക്കൾ ആക്രമിച്ചതായി പരാതി. കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. പെൺകുട്ടികളെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും തലയ്ക്ക് പിടിച്ച് നിലത്തിടിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ പെൺകുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ രണ്ട് പെൺകുട്ടികൾ പുലർച്ചേ നാല് മണിക്ക് ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് സംഭവം. ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളുമടക്കം എട്ട് പേർ സംഘം ചേർന്ന് നിൽക്കുകയായിരുന്നു. പെൺകുട്ടികൾ നടന്ന് പോകുമ്പോൾ ലൈംഗികച്ചുവയോടെ ഇവർ കമന്റടിക്കുകയായിരുന്നു. പിന്നാലെ വേഗത്തിൽ നടന്ന പെൺകുട്ടികളെ സംഘം ചീത്ത വിളിക്കുകയും സംഘത്തിലെ യുവതികളിലൊരാൾ പെൺകുട്ടികളോട് തിരികെ വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി നിലത്ത് എറിഞ്ഞ് പൊട്ടിക്കുകയും പെൺകുട്ടികളിലൊരാളെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും തലയ്ക്ക് പിടിച്ച് നിലത്തിടിക്കുകയും ചെയ്തുവെന്നുമാണ് പരാതി.ആക്രമണത്തിൽ പെൺകുട്ടികളിലൊരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് പെൺകുട്ടികളുടെ മൊഴി ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അക്രമികൾ സംഭവം നടന്ന പരിസരത്തു തന്നെ താമസിക്കുന്ന ആളുകളായിരിക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.














