തിരൂർ ∙ വാടക ക്വാർട്ടേഴ്സിൽനിന്നു നവജാത ശിശുവിന്റേതെന്നു കരുതുന്ന മൃതദേഹാവശിഷ്ടം ലഭിച്ച സംഭവത്തിൽ നിരപരാധികളെന്നു തെളിഞ്ഞിട്ടും തങ്ങളെ അപകീർത്തിപ്പെടുത്തുന്നതായി യുവതികൾ. കഴിഞ്ഞ ദിവസമാണ് തൃപ്രങ്ങോട് ബീരാഞ്ചിറയ്ക്കും ചേമ്പുംപടിക്കും ഇടയിലുള്ള ക്വാർട്ടേഴ്സിൽ മൃതദേഹാവശിഷ്ടം ലഭിച്ചത്. ഇതേത്തുടർന്ന് ഇവിടെ മുൻപ് താമസിച്ചിരുന്ന 2 യുവതികളെ പൊലീസ് വിളിപ്പിച്ചിരുന്നു. സംഭവം നടക്കുന്നതിനു രണ്ടാഴ്ച മുൻപ് ക്വാർട്ടേഴ്സിൽനിന്നു മാറിപ്പോയവരാണിവർ. തുടർന്ന് കൃത്യമായ പരിശോധന നടത്തുകയും യുവതികൾ ഈ കാലയളവിൽ പ്രസവിച്ചിട്ടില്ലെന്നു തെളിയുകയും ചെയ്തു. ഇതോടെ 2 യുവതികളും നിരപരാധികളെന്നു കണ്ടു വിട്ടയച്ചിരുന്നു.
എന്നാൽ ചില ഓൺലൈൻ ചാനലുകളിൽ യുവതികളെ കസ്റ്റഡിയിലെടുത്തെന്ന രീതിയിൽ വാർത്തകൾ വന്നു. ഇവരെ വിട്ടയച്ചത് വാർത്തയായതുമില്ല. ഇതോടെ നാട്ടിലിറങ്ങി നടക്കാൻ സാധിക്കാത്ത സ്ഥിതിയായെന്ന് യുവതികൾ പറയുന്നു. പ്രസവിച്ച ശേഷം കുഞ്ഞിനെ കൊന്നവരാണെന്ന മട്ടിൽ ചിലർ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇവർ പരാതിപ്പെടുന്നു. ഇവർക്ക് സ്കൂളിൽ പഠിക്കുന്ന കുട്ടികളുണ്ട്. അപകീർത്തിപ്പെടുത്തുകയാണെന്നു കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് 2 യുവതികളും.














