കൽപ്പറ്റ: ജില്ലയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ‘മിഷൻ ക്ലീൻ കേരള’ പരിശോധനകൾ കർശനമാക്കി. ആരോഗ്യ മന്ത്രിയുടെയും ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെയും പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കൂൾബാറുകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവയിലൂടെയുള്ള രോഗവ്യാപന സാധ്യത തടയുകയാണ് ലക്ഷ്യം. മേയ് 28 മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 257 കേന്ദ്രങ്ങളിൽ പരിശോധന പൂർത്തിയാക്കി. ഇതിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ 34 സ്ഥാപനങ്ങൾക്ക് പിഴയീടാക്കുന്നതിനായി നോട്ടീസ് നൽകിയതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ചെറിയ രീതിയിലുള്ള ന്യൂനതകൾ കണ്ടെത്തിയ എട്ട് സ്ഥാപനങ്ങൾക്ക് പോരായ്മകൾ പരിഹരിക്കാൻ നിർദ്ദേശം നൽകി. കൂടുതൽ പരിശോധനകൾക്കായി 37 ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും സർക്കാർ ഉത്തരവുകളും പാലിക്കാതെ പ്രവർത്തിച്ചിരുന്ന ഏഴ് സ്ഥാപനങ്ങളിലെ ഷവർമ നിർമ്മാണവും വിൽപനയും അടിയന്തരമായി നിർത്തിവെക്കാൻ വയനാട് അസിസ്റ്റന്റ് കമ്മീഷണർ ഉത്തരവിട്ടു. പൊതുജനാരോഗ്യം മുൻനിർത്തി ജില്ലയിലുടനീളം പരിശോധനകൾ വരും ദിവസങ്ങളിലും ഊർജിതമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.













