കൊച്ചി∙ തൃപ്പൂണിത്തുറയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നിൽ കുടുംബ പ്രശ്നങ്ങളെന്നു സൂചന. യുവാവിന്റെ ഫ്ലാറ്റിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ഭാര്യ വീട്ടുകാർ തനിക്കെതിരെ കള്ളക്കേസ് കൊടുത്തെന്നും അവരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. ആലപ്പുഴ ചേർത്തല കുറ്റിക്കാട്ടുവെളി സ്വദേശി മനു ജോൺസണെയാണ് (26) ഇന്നലെ രാവിലെ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലുള്ള ഫ്ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
‘‘എനിക്കെതിരെ കള്ളക്കേസ് കൊടുത്തവരാണ് എന്റെ മരണത്തിന് ഉത്തരവാദി. അവർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസ് വേണം. എന്നെ അവളെ ഒന്നു കാണാൻ പോലും ഇതുവരെ സമ്മതിച്ചില്ല. ഞാൻ പോകുന്നു. ഈ കത്ത് എന്റെ മരണമൊഴി ആണ്. കഷ്ടപ്പെട്ട് അവളെ നോക്കിയ ഞാൻ ഒരു ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി. ഗുഡ് ബൈ’, എന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.
ഡ്രൈവറായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഇന്നലെ രാവിലെ മനുവിനെ ബന്ധപ്പെട്ടെങ്കിലും ഫോണിൽ ലഭിച്ചില്ല. തുടർന്ന് സ്ഥാപനത്തിന്റെ പ്രതിനിധി ഫ്ലാറ്റിൽ അന്വേഷിച്ചെത്തി. എന്നാൽ മനു വാതിൽ തുറന്നില്ല. ഇതിനിടെ, മനുവിന്റെ അമ്മയെ വിളിച്ച് വിവരം അന്വേഷിച്ചു എന്നാണ് വിവരം. തുടർന്ന് സ്ഥലം കൗൺസിലറെയും പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് മുറി തുറന്നു പരിശോധിച്ചപ്പോഴാണ് മനുവിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബുധനാഴ്ച വൈകിട്ട് 6 മണിക്കും ഇന്നലെ രാവിലെ 11:30നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് ഹിൽപാലസ് പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.
ഭാര്യയുടെ പരാതിയിൽ മനുവിനെതിരെ ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ പൊലീസ് സ്റ്റേഷനിൽ നേരത്തേ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തിരുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കേസിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ മനുവിന്റെ കുടുംബാംഗങ്ങൾ, ഭാര്യ, അവരുടെ വീട്ടുകാർ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ബിഎൻഎസ്എസ് 194 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.














