കണ്ണൂർ ∙ ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറയുടെ നമ്പറുകൾ മാറിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. 2006ലും 2015ലും കല്ലറയിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. 2015ൽ, പായയോടെയാണ് മൃതദേഹം സംസ്കരിച്ചത്. പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹമാണ് പായയിൽ പൊതിഞ്ഞ് സംസ്കരിച്ചത്. ഇതിന്റെ ഫോട്ടോകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
38–ാം നമ്പർ കല്ലറ ഈ മാസം 13ന് തുറന്നപ്പോഴാണ് സംഭവം. ക്രിസ്ത്യൻ ആചാരപ്രകാരം പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹം സംസ്കരിക്കാറില്ല. 13ന് കല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കം ചെയ്ത ഒരു മൃതദേഹവും പായയിൽ പൊതിഞ്ഞ മറ്റൊരു മൃതദേഹവുമാണ് കണ്ടെത്തിയത്. പള്ളിയിലെ മരണ റജിസ്റ്റർ പരിശോധിച്ചെങ്കിലും പായയിൽ പൊതിഞ്ഞ മൃതദേഹം ആരുടേതെന്ന് കണ്ടെത്തിയില്ല. 2006ൽ അടക്കം ചെയ്തയാളുടെ ബന്ധുക്കൾ എത്തിയെങ്കിലും സൂചന ഒന്നും ലഭിച്ചിരുന്നില്ല. 2015ൽ അടക്കം ചെയ്തയാളുടെ ബന്ധുക്കൾ എത്തിയപ്പോഴാണ് അവ്യക്തത നീങ്ങിയത്. 2015ൽ രക്തം ഛർദിച്ച് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പായയോടെ കല്ലറയിൽ സംസ്കരിക്കുകയായിരുന്നു.
7 ദിവസം മുമ്പ് റൊട്ടേഷൻ അനുസരിച്ചാണ് കല്ലറ തുറന്നത്. റജിസ്റ്റർ പരിശോധിച്ചെങ്കിലും പായയിൽ പൊതിഞ്ഞ രീതിയിൽ ഈ കല്ലറയിൽ ആരെയും അടക്കം ചെയ്തതായി കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയെന്ന വിവരം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. സംശയം ഉടലെടുത്തതോടെ പള്ളി ഭാരവാഹികൾ പൊലീസിനെ വിവരം അറിയിച്ചിരുന്നു.
2019ന് ശേഷം സെമിത്തേരി നവീകരിക്കുകയും കല്ലറകൾക്ക് ക്രമനമ്പർ പുതുക്കി നൽകുകയും ചെയ്തിരുന്നു. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നാണ് വിലയിരുത്തൽ. സെമിത്തേരിയിൽ ഇതുവരെ 93 പേരെ അടക്കം ചെയ്തിട്ടുണ്ട്. ഇവരുടെയെല്ലാം ബന്ധുക്കളിൽനിന്ന് പള്ളി ഭാരവാഹികൾ വിവരം തേടിയിരുന്നു.
അതേ സമയം, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന നിലപാടിലാണ് പള്ളി കമ്മിറ്റിക്കാർ. ഒരു കല്ലറയിൽ ഒരേ സമയം, രണ്ട് മൃതദേഹങ്ങൾ അടക്കാറില്ലെന്നാണ് പള്ളി വികാരി ഉൾപ്പെടെ പറയുന്നത്. അതിനാൽ പൊലീസ് കൂടുതൽ പരിശോധനകൾ നടത്തുന്നതിനുള്ള ആലോചനയിലാണ്.














