കണ്ണൂര്‍∙ കണ്ണൂർ സർവകലാശാലയിലെ ഗെസ്റ്റ് അധ്യാപികയും പാനൂർ സ്വദേശിയുമായ ആദിത്യ അനിൽകുമാർ (28) ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂർ മനേക്കര സ്വദേശിയായ കാമുകന്‍ ശരണ്‍ പിടിയില്‍. ഞായറാഴ്ച വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ ആദിത്യയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെയാണ് മരിച്ചത്.
ജൂണ്‍ എട്ടിന് തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ വച്ച് ശരണ്‍ മര്‍ദിച്ചെന്നും അതിന്റെ മനോവിഷമത്തിലാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. ആദിത്യയുടെ അമ്മ പി.പി.ഉദയയുടെ പരാതിയിൽ പാനൂർ പൊലീസ് കേസെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശരണിനെ അറസ്റ്റു ചെയ്തത്. മർദനമേറ്റ് ഒരാഴ്ച കഴിഞ്ഞ് ജൂൺ 14നാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആദിത്യയും ശരണും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആദിത്യയെ ശരണ്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്.














