ബെംഗളൂരു∙ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവാവ് പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിൽ ആണ് സംഭവം. അഞ്ജലി (23) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജീവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയായിരുന്നു നഗരത്തെ നടുക്കിയ കൊലപാതകം. യുവതിയെ അത്താഴം കഴിക്കാൻ ക്ഷണിച്ച ശേഷമാണ് പ്രതി ക്രൂരമായി കുത്തിക്കൊന്നത്. നാട്ടുകാർ നോക്കിനിൽക്കെ രാജീവ് അഞ്ജലിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. കുത്തേറ്റ് വീണ അഞ്ജലിയെ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഹാലക്ഷ്മി ലേഔട്ട് പൊലീസ് പ്രതിയെ സമീപത്ത് നിന്ന് തന്നെ പിടികൂടി. പ്രതി കുറ്റം സമ്മതിച്ചു.
അഞ്ജലിയും രാജീവും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. 4 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ വിവാഹത്തിന് യുവതിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചു. രാജീവിന്റെ ക്രിമിനൽ പശ്ചാത്തലമാണ് വീട്ടുകാരുടെ എതിർപ്പിനു കാരണമായത്. ഇത് വകവയ്ക്കാതെ ഇരുവരും ബന്ധം തുടർന്നെങ്കിലും അടുത്തിടെ അഞ്ജലി ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം അഞ്ജലിയെ അത്താഴത്തിനായി ക്ഷണിച്ച രാജീവ്, ഹോട്ടലിൽ വച്ച് വീണ്ടും വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ അഞ്ജലി ഇത് നിരസിച്ചതിൽ പ്രകോപിതനായ രാജീവ്, കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു.














