Kerala

മകളെ വിവാഹം ചെയ്തു നൽകിയില്ല; കിളിമാനൂരില്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

തിരുവനന്തപുരം∙ കിളിമാനൂരില്‍ മകളെ വിവാഹം ചെയ്തു നല്‍കാത്തതിനാല്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്നു പരാതി. കിളിമാനൂര്‍ സ്വദേശി അനില്‍കുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മര്‍ദിച്ചത്. രണ്ടു വര്‍ഷം മുന്‍പ് സുധീഷ് എന്നയാള്‍ അനില്‍കുമാറിന്റെ മകളെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അനില്‍കുമാര്‍ ഇതു സമ്മതിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തില്‍ സുധീഷും സുഹൃത്തുക്കളും ആസൂത്രിതമായി അനില്‍കുമാറിനെ ആക്രമിക്കുകയായിരുന്നുവെന്നാണു പരാതി.

കിളിമാനൂരിലെ ഒരു വീട്ടിലേക്ക് പണിയുണ്ടെന്നു പറഞ്ഞ് രാത്രി അനില്‍കുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. സുധീഷിന്റെ മുത്തശ്ശന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു പണി തീരാത്ത കെട്ടിടം. ഇവിടെ എത്തിയപ്പോള്‍ അനില്‍കുമാറിനെ ഹെല്‍മറ്റ് ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കൈകള്‍ ചേര്‍ത്തുകെട്ടി. തുടര്‍ന്ന് സ്‌ക്രൂഡ്രൈവര്‍, പ്ലെയര്‍ തുടങ്ങിയവ ഉപയോഗിച്ചു മര്‍ദിച്ചുവെന്നും സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ചുവെന്നും ഇവര്‍ പരാതിപ്പെടുന്നു. പിന്നീട് ഇരുപതുകാരനായ മകനെയും ഇവിടേയ്ക്കു വിളിച്ചു വരുത്തി.

അമ്മയെ കൂടി എത്തിച്ചില്ലെങ്കില്‍ അനില്‍കുമാറിനെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ മകന്‍ അവിടെനിന്ന് ഇറങ്ങിയോടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ക്രൂരമര്‍ദനമേറ്റ് ബന്ധിതനായി കിടന്ന അനില്‍കുമാറിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. സുധീഷ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.