Listen live radio
മലപ്പുറത്ത് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഘത്തിലെ രണ്ടു പേർകൂടി പിടിയിൽ
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിലായി. മഞ്ചേരി സ്വദേശികളാണ് പിടിയിലായത്. കുഴിമണ്ണ കടുങ്ങല്ലൂർ കണ്ണാടിപ്പറമ്പ് നവാസ് ഷെരീഫ്, കാവനൂർ താഴത്തുവീടൻ മുഹമ്മദ് എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ പുൽപ്പറ്റ പൂക്കളത്തൂർ കണയംകോട്ടിൽ ജാവിദിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
15 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടതിന് ശേഷം തട്ടിക്കൊണ്ടുപോവുകയും തുടർന്ന് കഞ്ചാവുൾപ്പെടെയുളള ലഹരി മരുന്നു നൽകിയാണ് പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പുകളും ബലാത്സംഗകുറ്റവും ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആക്ട് 57 പ്രകാരമാണ് എഫ് ഐ ആറിൽ ഇവരെ പ്രതി ചേർത്തിരിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. സമൂഹ മാധ്യമങ്ങളിലൂടെ സജീവമായ പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികൾ പരിചയത്തിലായത്. മയക്കുമരുന്ന് തരാമെന്ന് പ്രലോഭിപ്പിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു പീഡനം. പരിചയപ്പെട്ടതിന് ശേഷം പെൺകുട്ടിയ്ക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പ്രതികൾ രഹസ്യമായി കൈമാറുകയായിരുന്നു. തുടർന്ന് ലഹരിയ്ക്ക് അടിമയായ പെൺകുട്ടി ഇത് കിട്ടാതെ വന്നതോടെ പ്രതികളെ വിളിക്കാൻ ആരംഭിച്ചു. ഇത്തരത്തിൽ വിളിച്ചപ്പോഴാണ് മയക്കുമരുന്ന് തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. തുടർന്ന് ലഹരി വസ്തുക്കൾ നൽകി ഹോട്ടൽ മുറിയിൽ പീഡിപ്പിക്കുകയായിരുന്നു.