Listen live radio
വിവാഹ വാഗ്ദാനം നൽകി യുവതിയെ ടൂറിസ്റ്റ് ഹോമിൽ എത്തിച്ച് പീഡിപ്പിച്ചു: 40കാരനെ ഏഴ് വർഷം കഠിനതടവിന് വിധിച്ച് കോടതി
കോട്ടയം: വിവാഹ വാഗ്ദാനം നൽകി ടൂറിസ്റ്റ് ഹോമിൽ എത്തിച്ച് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വർഷം കഠിന തടവിന് വിധിച്ച് കോടതി. കൊല്ലം പറവൂർ തെക്കുംഭാഗത്ത് ആണ്ടിയഴികത്ത് മുഹമ്മദ് ഹബീബ് സലിമിനെയാണ് (40) ഒന്നാം അഡിഷനൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ശിക്ഷിച്ചത്. മോനിപ്പള്ളി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വിധി.
2015 നവംബർ 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയെ മൊബൈൽ ഫോണിലൂടെ കെണിയിൽ വീഴ്ത്തിയ മുഹമ്മദ് ഹബീബ് സലിം പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകുകയായിരുന്നു. സലീമിന്റെ മോഹനവാഗ്ദാനങ്ങളിൽ വീണ യുവതി ഇയാൾ വിളിച്ചിടത്ത് എത്തി. സലീമിനെ കാണാൻ യുവതി കൊല്ലത്ത് നിന്നും കോട്ടയത്തെത്തി. റെയിൽവേ സ്റ്റേഷനു സമീപത്തെ ടൂറിസ്റ്റ് ഹോമിലേക്കായിരുന്നു ഇയാൾ യുവതിയെ കൊണ്ടുപോയത്. ഇവിടെ വെച്ച് ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി.
ജയിൽ ശിക്ഷയ്ക്ക് പുറമേ 50,000 രൂപ പിഴയും ഒടുക്കണം. ഈസ്റ്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എ.ജെ.തോമസാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സതീഷ് ആർ.നായർ ഹാജരായി.