Listen live radio
മുംബൈ: ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന ബിനോയ് കോടിയേരിക്കെതിരായ കേസിൽ, ഡിഎൻഎ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ബിഹാർ സ്വദേശിനിയായ യുവതി കോടതിയിൽ. തന്റെ മകന്റെ പിതൃത്വത്തെ മുൻനിർത്തിയുള്ള ഡിഎൻഎ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
ഡിഎൻഎ. ഫലം പൊലീസ് മുദ്രവെച്ച കവറിൽ കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. 2020 ഡിസംബർ ഒൻപതിനാണ് ഓഷിവാര പൊലീസ് ഫലം സമർപ്പിച്ചത്. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേസുകൾ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇപ്പോൾ കേസുകൾ പരിഗണിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഡിഎൻഎ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
ഇന്നലെ കേസ് പരിഗണിച്ച കോടതി കേസ് ജനുവരി നാലിലേക്ക് മാറ്റി. ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സാരംഗ് കോട്ട്വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബിനോയിയും യുവതിയും കുട്ടിയും ചേർന്നുള്ള ചിത്രങ്ങളടക്കം പുതിയ തെളിവുകളും പരാതിക്കാരി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
തനിക്കെതിരേ ബിഹാർ യുവതി ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിക്കുന്നത്. ജൂലായ് 29ന് കേസ് പരിഗണിച്ച കോടതി ഡിഎൻഎ പരിശോധന നടത്താൻ ബിനോയിയോട് നിർദേശിച്ചു.
തുടർന്ന് ബിനോയ് തൊട്ടടുത്ത ദിവസമായ ജൂലായ് 30ന് ജെ.ജെ.ആശുപത്രിയിൽ രക്തസാംപിളുകൾ നൽകുകയും ചെയ്തു. കലീന ഫൊറൻസിക് ലബോറട്ടറിയിൽ സമർപ്പിച്ച സാംപിളുകളുടെ ഡിഎൻഎ ഫലം 17 മാസത്തിനു ശേഷമാണ് മുംബൈ പൊലീസിന് ലഭിക്കുന്നത്. അത് പൊലീസ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ബിനോയിക്കെതിരേ മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രം ഡിസംബർ 13ന് ദിൻദോഷി കോടതി പരിഗണിക്കാനിരിക്കുകയാണ്.