Listen live radio
കൊച്ചി: മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണക്കേസില്‍ സിനിമ-സീരിയൽ താരം ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു. മോൺസൺ മാവുങ്കലുമായുള്ള സമ്പത്തിക ഇടപാടിലാണ് അന്വേഷണം. മോൻസന്റെ വീട്ടിൽ നടന്ന പിറന്നാൾ നൃത്ത പരിപാടിയിൽ ശ്രുതി സജീവമായിരുന്നു. മുടി കൊഴിച്ചലിന് മോൻസൻ ചികിത്സ നടത്തിയതായും ശ്രുതി വ്യക്തമാക്കിയിരുന്നു.
മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തുക്കളെല്ലാം വ്യാജമാണെന്ന സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അമൂല്യമെന്നും വർഷങ്ങളുടെ പഴക്കമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ടിപ്പുവിന്‍റെ സിംഹാസനവും ശിവന്‍റെ വെങ്കല വിഗ്രവുമെല്ലാം പുരാസവസ്തുവല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
അമൂല്യമെന്ന് അവകാശപ്പെട്ടതിനെല്ലാം പത്ത് വർഷത്തെ പഴക്കം പോലുമില്ല. പുരാവസ്തുവകുപ്പ് ക്രൈം ബ്രാഞ്ചിന് നൽകിയ 35 പേജുള്ള റിപ്പോർട്ടാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. മോൺസൺ വീമ്പിളിക്കി കാണിച്ചിരുന്ന വസ്തുക്കളുടെയെല്ലാം പടങ്ങളടക്കം ചേർത്താണ് റിപ്പോർട്ട്.
മുൻ സംസ്ഥാന പൊലീസ് മേധാവിയെ പോലും കബളിപ്പിച്ച ടിപ്പുവിന്‍റെ സിംഹാസനം- വ്യാജം, ടിപ്പുവിന്‍റെ വാളും വ്യാജം. ചിരിക്കുന്ന ബുദ്ധനും ഗ്രാമഫോണുമെല്ലാം പഴയതല്ല. ശിവ-കൃഷ്ണ വിഗ്രങ്ങളും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും എണ്ണ ഛായ ചിത്രങ്ങളും പുരാവസ്തുക്കളല്ല. ചെമ്പ് തട്ടം, തമ്പുരു, ഗ്രാമഫോണ്‍, വിളക്കുകള്‍ എല്ലാം തട്ടിപ്പായിരുന്നുവെന്ന് പരിശോധന റിപ്പോർട്ടിൽ പറയുന്നു. ശാസ്ത്രീയപരിശോധന നടത്തിയാണ് പുരാവസ്തുവകുപ്പ് റിപ്പോട്ട് തയ്യാറാക്കിയത്.