Listen live radio
ദിലീപിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി; ശരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിശദമായ എതിർസത്യവാങ്മൂലം നൽകേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അതിനാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.
വെള്ളിയാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ജാമ്യഹർജിയെ എതിർത്തുള്ള വിശദമായ സത്യവാങ്മൂലം നൽകി. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴികളും കേസിൽ ശേഖരിച്ച തെളിവുകളും മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കിയേക്കും. അതിനിടെ, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും.