Listen live radio
തിരുവനന്തപുരം: സിൽവർലൈൻ എല്ലാ വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കുന്നത് നഷ്ടമാകുമെന്ന് ഡിപിആർ. യാത്രക്കാർ കുറയുമെന്ന വിലയിരുത്തലിലാണ് തിരുവനന്തപുരം വിമാനത്താവളവുമായി കെ-റെയിലിനെ ബന്ധിപ്പിക്കാനുള്ള ആലോചന ഉപേക്ഷിച്ചത്. തിരുവനന്തപുരം വിമാനത്താവളവുമായി സിൽവർലൈൻ പാതയെ ബന്ധിപ്പിച്ചാൽ അത് ലാഭമായിരിക്കില്ലെന്നാണ് ഡിപിആർ വിശദീകരിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളവുമായി പാത ബന്ധിപ്പിക്കുന്ന കാര്യത്തിൽ മാത്രമാണ് അനുകൂല തീരുമാനമുള്ളത്. ഫീഡർ സർവീസ് വഴി വിമാനത്താവളവുമായി ബന്ധിപ്പിക്കാമെന്നതാണ് നിർദേശം. ഫീഡർ സ്റ്റേഷൻ തുടങ്ങുന്നതിന് കെ-റെയിൽ അധകൃതകർ നെടുമ്പാശ്ശേരി വിമാനത്താവള അധികൃതരുമായി ഒരു ധാരണയിലെത്തിയിട്ടുണ്ട്. അതേസമയം കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളുമായി കെ-റെയിൽ ബന്ധിപ്പിക്കാനാകില്ലെന്നും ഡിപിആർ വിശദീകരിക്കുന്നു. നിലവിലുള്ള കെ-റെയിൽ അലൈൻമെന്റ് വിമാനത്താവളവുമായി വളരെ അകലെയാണ് എന്നതാണ് ഇതിനു കാരണം.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ കാക്കനാടുമായി കെ റെയിലിനെ ബന്ധിപ്പിക്കാൻ സാധിക്കും. അനിശ്ചിതത്വത്തിലുള്ള കോഴിക്കോട് ലൈറ്റ് മെട്രോയുമായി സിൽവർ ലൈൻ ബന്ധിപ്പിക്കുമെന്നും ഡിപിആറിൽ പറയുന്നുണ്ട്. കോഴിക്കോട് ലൈറ്റ് മെട്രോയുടെ വലതുവശത്തായി കോഴിക്കോട് റെയിൽവേ സ്റ്റേഷനും ഇടതുവശത്തായി സിൽവർലൈൻ സ്റ്റേഷനും എന്നരീതിയിലാണ് ഡിപിആർ വിഭാവനം ചെയ്യുന്നത്.