Listen live radio
സഹകരണമേഖലയിലൂടെ നാടിന്റെ സമഗ്രവികസനമെന്ന കാഴ്ചപ്പാട് മുൻനിർത്തിയുള്ള പദ്ധതികൾ നിർദേശിച്ച് ബജറ്റ്. മിൽമ മാതൃകയിൽ സഹകരണ വിപണി ഒരുക്കാൻ എൻ.എം.സി.സി. മുന്നോട്ടുവെച്ച പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിനായി കോ-ഓപ് മാർട്ട് പദ്ധതി സമഗ്രമായി പരിഷ്കരിച്ചു.കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർക്കറ്റിങ് സഹകരണസംഘമാണ് എൻ.എം.ഡി.സി.
കാർഷികവായ്പ നൽകി കൃഷി വ്യാപിപ്പിക്കുകയും അതിനൊപ്പം സംഭരണം, മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനം, വിപണനം എന്നിവ നിർവഹിക്കുന്നതുവരെയുള്ള സഹകരണ വിപണന ശൃംഖലയായാണ് കോ-ഓപ് മാർട്ടിനെ മാറ്റുന്നത്. ഇതിന് സാങ്കേതികസാധ്യതകൾ ഉപയോഗപ്പെടുത്താൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു.
‘കോ-ഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ് ഇൻ ടെക്‌നോളജി ഡ്രിവൺ അഗ്രികൾച്ചർ’ എന്നാണ് പദ്ധതിയുടെ പേര്. ആധുനികസൗകര്യങ്ങളോടുകൂടിയ സംഭരണം, ഗ്രേഡിങ്, ശീതീകരണ സംവിധാനം, ഇ-നാമുമായി ബന്ധിപ്പിക്കൽ എന്നിവയും ഉറപ്പാക്കും.
സഹകരണസംഘങ്ങൾക്കുകീഴിലെ ഉത്പാദന-വിപണന കേന്ദ്രങ്ങൾ, വിതരണസംവിധാനം എന്നിവയെല്ലാം നെറ്റ്‌വർക്കിന്റെ ഭാഗമാക്കും. ഒരു പഞ്ചായത്തിൽ ഒരു കോ-ഓപ് മാർട്ട് എന്നരീതിയിലായിരിക്കും തുടങ്ങുക.
എൻ.എം.ഡി.സി.ക്കാണ് നിലവിൽ കോ-ഓപ് മാർട്ട് പദ്ധതിനിർവഹണത്തിനുള്ള ചുമതല. ‘കോ ഓപ് മാർട്ട് സഹകരണ വിപണിയുടെ ഉദയം’ എന്ന പേരിൽ ഈ പദ്ധതിക്ക് സമഗ്രമായ പ്രവർത്തന രേഖ എൻ.എം.ഡി.സി. തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. ഈ നിർദ്ദേശം ഉൾകൊണ്ടുള്ള പരിഷ്കരണമാണ് കോ ഓപ് മർട്ട് പദ്ധതിയിൽ ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
കാർഷികോത്പാദനം വർധിക്കുന്നതിനനുസരിച്ച് കർഷകന് ലഭിക്കുന്ന വരുമാനവും കൂട്ടുകയാണ് സഹകരണമേഖലയിലെ പദ്ധതികളൂടെ ലക്ഷ്യമിടുന്നത്. 22.5 കോടിരൂപയാണ് ഇതിന് നീക്കിവെച്ചിട്ടുള്ളത്.
ഉത്പന്നങ്ങൾ കർഷകരിൽനിന്ന് സഹകരണസംഘങ്ങൾ സംഭരിച്ച്, സംഘങ്ങൾക്കുകീഴിലെ സംരംഭങ്ങളിലൂടെ മൂല്യവർധിത ഉത്പന്നങ്ങളാക്കിമാറ്റും. ഇതിന്റെ വിപണനം കോ-ഓപ് മാർട്ടിന്റെ ചുമതലയുള്ള സഹകരണസംഘം ഏറ്റെടുക്കും.
കാർഷികമേഖലയിൽ അടിസ്ഥാനസൗകര്യവികസനമൊരുക്കാൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ‘കെയ്ക്ക്’ (കോ-ഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചർ ഇൻഫ്രാസ്‌ട്രെക്ചർ ഇൻ കേരള) പദ്ധതി തുടരും.